Tuesday, August 2, 2011

വെളുത്ത മനസ്സുള്ള കരിവണ്ട്



പൂന്തോട്ടത്തിന്‍റെ ഒത്ത നടു ഭാഗത്തായി തേനൂറുന്ന ചുമന്ന പൂവ് വിടര്‍ന്നു
നിന്നു.നല്ല ചന്തമുള്ള പൂവെന്ന് ചുറ്റിനും നിന്ന കുഞ്ഞുചെടികളെല്ലാം പിറു പിറുത്തു.മുക്കുറ്റിയും..പൂവാംകുറിഞ്ഞിയും..തുമ്പപ്പൂവും എല്ലാം.അവരാഗ്രഹിച്ചു.തങ്ങള്‍ക്കും ഇതേപോലെയുള്ള പൂവായിരുന്നെങ്കില്‍.
വര്‍ണ്ണചിറകുള്ള    ചിത്രശലഭങ്ങളെല്ലാം എത്തി.അവര്‍  ഉത്സാഹത്തോടെ നൃത്തം തുടങ്ങി.പൂവു സന്തോഷത്തോടെ അവര്‍ക്കെല്ലാം തേന്‍ വിളമ്പി.അതുകണ്ട് ദൂരെയൊരു
കരിവണ്ട് കൊതിയൂറി നില്‍ക്കുകയായിരുന്നു.അവനാകെ ഒരു ജാള്യത. ആ ചുവന്നു തുടുത്ത് ഭംഗിയുള്ള പൂവ് തന്നെ അടുപ്പിയ്ക്കുമോ.അവരൊക്കെ വര്‍ണ്ണ ചിറകുള്ള നല്ല ഭംഗിയുള്ള ‍ശലഭങ്ങള്‍. അവര്‍ക്കൊക്കെ പൂവ്
തേന്‍ വിളമ്പി കൊടുത്തു.സന്തോഷത്തോടെ..
തന്‍റെയീ കറുത്ത നിറം. ഉണ്ടക്കണ്ണുകള്‍. ഉരുണ്ട തല.അതവള്‍ക്ക് ഇഷ്ടപ്പെടുമോ? ഒന്നു ചെന്നു നോക്കിയാലോ..കരിവണ്ടു മടിച്ചു മടിച്ചു പൂവിന്‍റ പരിസരത്തുകൂടി പറന്നു .അവള്‍ ചോദിച്ചു കരിവണ്ടേ..കരിവണ്ടേ..നീമാത്രമെന്താ തേന്‍കുടിയ്ക്കാന്‍ വരാതെ ദൂരെ ഒതുങ്ങി നിന്നുകളഞ്ഞത്.?അവന്‍ പറഞ്ഞു.എന്‍റയീ നിറം..കറുകറാ കറുത്ത്.ഈ ഒട്ടും ഭംഗിയില്ലാത്ത എന്‍റ തല.അതേപോലെ ഈ ഉണ്ടക്കണ്ണുകള്‍.എനിയ്ക്കു തന്നെയറിയാം..എനിയ്ക്കൊട്ടും ചന്തമില്ലെന്ന്.ആ ഭംഗിയുള്ള ശലഭങ്ങളുടെ ഇടയില്‍ വിരൂപനായി..അതുകൊണ്ടു ഞാന്‍ മാറി ഒതുങ്ങി നിന്നു.പൂവു പറഞ്ഞു സൌന്ദര്യത്തിലൊരു കാര്യവുമില്ലാ കരിവണ്ടേ....മനസ്സു നന്നായാല്‍ മതി.അതാണു സൌന്ദര്യം.ഒരുവന്‍റ മനസ്സാണ് അവന്‍റ സൌന്ദര്യം.നീ വരിക.ഇതാ ഞാന്‍ നിനക്ക്  പൊന്‍ തളികയില്‍ തേന്‍ പകര്‍ന്നു വെച്ചിരിയ്ക്കുന്നു.
വേണ്ടുവോളം കഴിയ്ക്കുക.കരിവണ്ട് സന്തോഷം കൊണ്ട്  മൂളിപ്പറന്നു പൂവിന്‍റടുത്തിരുന്ന് വേണ്ടുവോളം തേന്‍ നുകര്‍ന്നു.മനസ്സില്‍ നിഷ്ക്കളങ്കനായ കരിവണ്ട് അന്നുതൊട്ട് മൂളിപ്പാട്ടും പാടി പറന്നു നടന്നു....

സമാധി


           
നന്ത്യാര്‍ വട്ട ചെടിയുടെ ഇലയിലിരുന്ന വരയന്‍ പുഴുവിനെ നോക്കി
ചിന്നുക്കുട്ടി അത്ഭുതപ്പെട്ടു.എന്തു ശീഘ്രം ആ ഇലതിന്നു തീര്‍ത്തു ആ പുഴു.അവള്‍പുഴുവിനോടു ചോദിച്ചു. നിനക്ക് ഈ കയ്പനില തിന്നിട്ട് മടുപ്പു തോന്നുന്നില്ലേ.എങ്ങനെ നീ ഇതു തിന്നുന്നു പുഴുവേ.പുഴു മറുപടി കൊടുത്തു.എന്തു ചെയ്യാം ചിന്നുക്കുട്ടി, പുഴുവായിജനിച്ചു പോയില്ലേ കിട്ടുന്നതു തിന്നു ജിവിയ്ക്കാം.പക്ഷേ ഞങ്ങളു പുഴുക്കള്‍ ഇനി കുറച്ചുദിവസം കഴിയുമ്പോള്‍ സമാധിയിലാകും.അപ്പോള്‍ പിന്നെ ഞങ്ങള്‍ തപസ്സാണ്. ആ തപസ്സു കഴിഞ്ഞ് ഞങ്ങള്‍ വേറൊരു ജന്മമായിട്ടാണ് പുറത്തേയ്ക്കിറങ്ങുന്നത്.അപ്പോള്‍  ലോകത്തിലേയ്ക്കും വെച്ച് ഏറ്റവും നല്ല ആഹാരമായിരിക്കും ഞങ്ങള്‍   കഴിയ്ക്കുക. പുഴു പൊളി വാക്കു പറയുന്നുയെന്നാണ്ചിന്നുക്കുട്ടി വിചാരിച്ചത്.എന്നും ചിന്നുക്കുട്ടി വന്ന് പുഴുവിനെ നോക്കും.പുഴു പറഞ്ഞത് സത്യമാണോന്നറിയാന്‍.ഒരു ദിവസം രാവിലെ ചിന്നുക്കുട്ടി വന്നപ്പോള്‍ പുഴുവിനെ ചെടിയിലെങ്ങും കാണാനില്ല. അവളടുത്ത ചെടിയിലും നോക്കി. അപ്പോളാണ് അങ്ങുയരെ അരളിച്ചെടിയുടെ ഇലയുടെ അടിയിലായി പളുങ്കുമണിപോലെ എന്തോ ഒന്ന് തൂങ്ങി കിടക്കുന്നു.എന്തുചന്തം.ചിന്നുക്കുട്ടി വിചാരിച്ചു. അവളെന്നും ചെന്ന് ആ പളുങ്കുമണിയെ നോക്കും.അങ്ങിനെ ഒരു ദിവസം  രാവിലെ ചെല്ലുമ്പോള്‍ പളുങ്കു മണിയെ കാണാനില്ല.പളുങ്കുമണി കിടന്നസ്ഥാനത്ത് ഒരു തോടുപോലെ എന്തോ ഒന്ന് പറ്റിപ്പിടിച്ചു കിടക്കുന്നുണ്ട്. ചിന്നുക്കുട്ടി സങ്കടത്തോടെ നിന്നുപോയി. അപ്പോളതാ ചിന്നുക്കുട്ടിയുടെചുറ്റിനും  ഭംഗിയുള്ള വര്‍ണ്ണ ചിറകുമായി ഒരു ചിത്ര ശലഭം പറന്നു കളിയ്ക്കുന്നു.ശലഭംചിന്നുക്കുട്ടിയോട് പറഞ്ഞു.എന്നെ ഓര്‍ക്കുന്നുവോ..ഞാനാണ് കയ്പനില തിന്നു നടന്നവരയന്‍ പുഴു.പക്ഷേ അവള്‍ക്കതു വിശ്വസിയ്ക്കാന്‍ കഴിഞ്ഞില്ല.ഇത്ര ഭംഗിയോ.പുഴു പറഞ്ഞു.അതേ ഞാനന്നു നിന്നോടു പറഞ്ഞപ്പോള്‍ വിശ്വസിച്ചില്ല. പളുങ്കു മണിപോലെ ഞാന്‍ ഇലയുടെ അടിയില്‍ കിടന്നു തപസ്സുചെയ്തതു കണ്ടില്ലേ.
അപ്പോളാണ് ചിന്നുക്കുട്ടിക്കു മനസ്സിലായത് അന്ന് വരയന്‍ പുഴു പറഞ്ഞത് തികച്ചും സത്യമായിരുന്നുയെന്ന്..അവള്‍ ശലഭത്തിനോട് തിരക്കി എങ്ങനെ ഇത്രയും വര്‍ണ്ണ പകിട്ടുള്ള ശലഭമായി മാറിയെന്ന്. ശലഭം ആരഹസ്യം പറഞ്ഞു കൊടുത്തു.സമാധിയിലായിരുന്ന ദിവസമത്രയും നല്ലതുമാത്രം ചിന്തിച്ചു കൊണ്ട് തപസ്സു ചെയ്യുകയായിരുന്നു.ആഹാര നീഹാരാദികളും ഉപേക്ഷിച്ചുള്ള തപസ്സു കണ്ട് ഈശ്വരന്‍റെ മനസ്സലിഞ്ഞു.അദ്ദേഹം കനിഞ്ഞനുഗ്രഹിച്ചു.ഇനിയുള്ള നാളുകളില്‍ ലോകത്തേറ്റവും സ്വാദിഷ്ടമായ തേനുണ്ട് ജീവിച്ചോളാനും പറഞ്ഞു.ചിന്നുക്കുട്ടി ഈശ്വരന്‍റെ ഈ ലീലാവിലാസങ്ങളോര്‍ത്ത് അതിശയിച്ചു!.