Friday, January 20, 2012

കുഞ്ഞാറ്റക്കുരുവിയും കുഞ്ഞുവാവയും



കുഞ്ഞാറ്റക്കുരുവി അതു വഴിപോയപ്പോളാണ് ആ വീടിന്‍റ തിണ്ണയിലിരുന്ന് കുഞ്ഞു വാവ കരയുന്നതു കണ്ടത്. കുഞ്ഞാറ്റക്കുരുവിയുടെ കൂട് കുഞ്ഞുവാവയുടെ വീടിന്‍റ മുറ്റത്തെ
കിളി മരത്തിലായിരുന്നു. കരുവിക്ക് മൂന്നു കുഞ്ഞുങ്ങളായിരുന്നു. കുരുവി കുഞ്ഞുങ്ങള്‍ക്ക് ആഹാരം തേടി പോയതായിരുന്നു. അപ്പോഴാണ് കുഞ്ഞുവാവ കരയുന്നതു കണ്ടത്.
എളുപ്പം തന്നെ കുഞ്ഞാറ്റക്കുരുവി കുഞ്ഞുവാവയുടെ അടുത്തുചെന്നിട്ടു് ഒന്നു വട്ടമിട്ടു പറന്നു. അപ്പോള്‍കുഞ്ഞുവാവ അതിശയത്തോടു കൂടി കുഞ്ഞാറ്റക്കുരുവിയെ നോക്കി.
കുഞ്ഞുവാവ കരച്ചിലും നിര്‍ത്തി.   കുഞ്ഞുവാവയോട് കുഞ്ഞാറ്റക്കുരുവി ചോദിച്ചു. കുഞ്ഞാവെ കുഞ്ഞാവേ എന്തിനാണു കരഞ്ഞത്.? അപ്പോള്‍കുഞ്ഞുവാവ കുരുവിയോടു പറഞ്ഞു.  അതു കുഞ്ഞാറ്റക്കുരുവി ഞാനുറങ്ങിയെണീറ്റു വന്നപ്പോളെനിയ്ക്ക് ഭയങ്കര വിശപ്പ്. വിശന്നിട്ടാണ് ഞാന്‍കരഞ്ഞത്.
     കുഞ്ഞാറ്റക്കുരുവി അപ്പോള്‍കുഞ്ഞുവാവയോടു പറഞ്ഞു. കുഞ്ഞുവാവേ..ദേ ആ കൂട്ടിന്നുള്ളിലേയ്ക്കു നോക്കിയേ.അതിനകത്ത് മൂന്നു കുരുവിക്കുഞ്ഞുങ്ങളുണ്ട്.   കുഞ്ഞുവാവ പറഞ്ഞു. അതു ഞാനെപ്പോഴും കാണുന്നതല്ലെ. കുഞ്ഞാറ്റക്കുരുവിയുടെ കുഞ്ഞുങ്ങളെ അമ്മ കാണിച്ചു തന്നിട്ടുണ്ട്. കുരുവി വീണ്ടും പറഞ്ഞു. അതിലൊരെണ്ണമെങ്കിലും കരയുന്നോ എന്നു നോക്കിയ്ക്കേ.അപ്പോള്‍കുഞ്ഞുവാവ പറഞ്ഞു. ഇല്ലല്ലൊ. ഒരു കുരുവിക്കുഞ്ഞുപോലും കരയുന്നില്ല.അപ്പോള്‍ വീണ്ടും കുഞ്ഞാറ്റക്കുരുവി പറഞ്ഞു. അവര് ഞാന്‍തീറ്റകൊണ്ടുചെല്ലുമ്പോള്‍മാത്രമേ വാ പൊളിയ്ക്കുകയുള്ളു. അല്ലാതേ കുഞ്ഞുവാവേപോലെ വിശക്കുന്നേന്നും പറഞ്ഞ് എപ്പോഴും ഇങ്ങനെ കരഞ്ഞോണ്ടിരിക്കുകയില്ല. അവര്‍ക്കറിയാം അവരുടെ അമ്മയായ ഞാന്‍അവര്‍ക്കു കഴിയ്ക്കാന്‍തീറ്റയുമായി ചെല്ലുമെന്നുള്ളത്.  എനിയ്ക്ക് അത് നല്ല ഓര്‍മ്മയുണ്ട്
എന്നുള്ളതവര്‍ക്കറിയാം.അതേപോലെ കുഞ്ഞുവാവയുടെ അമ്മയ്ക്കും കുഞ്ഞുവാവേപ്പറ്റി നല്ല ഓര്‍മ്മയുണ്ട്. ആഹാരവും കൊണ്ട് ഇപ്പോള്‍കുഞ്ഞുവാവയുടെ അമ്മയെത്തും.

വീണ്ടും കുരുവി കുഞ്ഞുവാവയുടെ ചുറ്റിനും ഒന്നുകൂടി പറന്ന് വട്ടമിട്ടു. അപ്പോഴേയ്ക്കും കുഞ്ഞുവാവവേടെ അമ്മ ഒരു ഗ്ലാസ്സില്‍കുഞ്ഞുവാവയ്ക്കു കുടിയ്ക്കാനുള്ള പാലുമായി വരുന്നതു കണ്ടു. അതു കണ്ടപ്പോള്‍കുഞ്ഞുവാവ പറഞ്ഞു. കുഞ്ഞാറ്റക്കുരുവി പറഞ്ഞതെത്ര സത്യം. അപ്പോള്‍കുഞ്ഞാറ്റക്കുരുവി വീണ്ടും കുഞ്ഞുവാവയോടു പറഞ്ഞു.  നോക്കു എപ്പോഴും അമ്മമാരുടെ മനസ്സില്‍കുഞ്ഞുങ്ങളെപ്പറ്റിയായിരിക്കും ചിന്ത. അവര്‍ക്കു വിശക്കുന്നതിനു  കൊടുക്കാനുള്ള ആഹാരത്തിനെപ്പറ്റിയും അവരെ കുളിപ്പിക്കുന്നതിനേപ്പറ്റിയും അവരെ ഉടുപ്പിടീക്കുന്നതിനെപ്പറ്റിയും. അവര്‍ക്കു കുഞ്ഞിക്കഥകള്‍പറഞ്ഞു കൊടുക്കുന്നതിനെപ്പറ്റിയും ഒക്കെയായിരിക്കും വിചാരം. അതിനു നിങ്ങള്‍കുഞ്ഞുങ്ങളു കരയണമെന്നൊന്നും ഇല്ല.
സമായസമയങ്ങളില്‍എല്ലാം തരും. അതു പറഞ്ഞോപ്പോളേയ്ക്കും കുഞ്ഞുവാവയുടെ അമ്മ അടുത്തെത്തി. കുഞ്ഞുവാവ പാലൊക്കെ കുടിച്ച് വിശപ്പു മാറ്റി.  കുഞ്ഞാറ്റക്കുരുവി അങ്ങു പറന്നും പോയി. അങ്ങനെ കുഞ്ഞാറ്റക്കുരുവിയും കുഞ്ഞുവാവയും നല്ല കൂട്ടുകാരുമായി.