Monday, April 15, 2013

ഒരു തണ്ണീര്‍തടത്തിന്‍റെ കണ്ണുനീര്‍തുള്ളി





കൊച്ചു കൂട്ടുകാരെ, നിങ്ങളിപ്പം വാചാരിക്കുന്നതെന്താണെന്നെനിയ്ക്കറിയാം. ആദ്യം ഞാനെന്നെപ്പറ്റി ഒന്നു പറയാം. ഞാനൊരു തണ്ണീര്‍ തടമാണ്. ഒന്നു കൂടി വിശദമായിട്ടു പറഞ്ഞാല്‍ നിങ്ങളുടെ ചുറ്റിനും ഞാനുണ്ട് കൂട്ടുകാരെ.ഞാനാണ് കരയേയും കടലിനേയും  തമ്മില്‍ ബന്ധിപ്പിക്കുന്നത്.
പുഴകളേയും നദികളേയും നീര്‍ച്ചാലുകളേയും, കണ്ടല്‍ക്കാടുകളേയും, ചതുപ്പു നിലങ്ങളേയും, നെല്‍പ്പാടങ്ങളേയും ഒക്കെ നിങ്ങള്‍ക്ക് എന്‍റെ പേരിടാം.
ഇനി നിങ്ങള്‍ക്കു മാത്രമേ എന്നെ രക്ഷിക്കുവാന്‍ കഴിയൂ. എല്ലാവരും പറയുന്നത്  ഇന്നത്തെ കുട്ടികളാണ് നാളത്തെ പൌരന്മാരെന്നല്ലെ. കൊച്ചു കൂട്ടുകാരെ  അതുകൊണ്ടാണ് ഞാന്‍ എന്‍റെ സങ്കടം നിങ്ങളോട് പങ്കുവെയ്ക്കാമെന്നു വിചാരിച്ചത്.

 ഞാന്‍ മനുഷ്യര്‍ക്കു വേണ്ടി എന്തെല്ലാം ഉപകാരമാണെന്നോ ചെയ്യുന്നത്.എന്നെ വിളിയ്ക്കുന്നതു തന്നെ ഭൂമിയുടെ വൃക്കകളെന്നാണ്. എന്നു പറഞ്ഞാല്‍ മനുഷ്യന്‍റെ ശരീരത്തില്‍ വൃക്കകളെങ്ങിനെയാണോ മാലിന്യങ്ങളെ അരിച്ചെടുക്കുന്നത് അതേപോലെ ഭൂമിയിലെ മാലിന്യങ്ങളെയെല്ലാം അരിച്ചെടുക്കുന്ന ഒരു അരിപ്പ പോലെയാണ്  ഞാന്‍ പ്രവര്‍ത്തിക്കുന്നത്.
ഒരു അരിപ്പപോലെ മണ്ണിലെ മഴ വെള്ളത്തിനെ അരിച്ച് അതിലെ മാലിന്യങ്ങളെല്ലാം മാറ്റും. പിന്നെ രാസമാലിന്യങ്ങളെയും ഞാന്‍  അരിച്ചു മാറ്റും. പിന്നെയോ, വെള്ളപ്പൊക്കത്തെ തടയും.അതേ സമയം വരള്‍ച്ചക്കാലത്ത് ഭൂമിയുടെ അടിഭാഗത്തുള്ള ജലനിരപ്പ് കൂട്ടി ഈ ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങള്‍ക്കും വെള്ളം തരും.
 എന്നെ ആശ്രയിച്ച് ധാരാളം മീനുകളും പക്ഷികളും, ജല ജന്തുക്കളും ഒക്കെ കഴിയുന്നുണ്ട്.
 ഇനി ഞാനെന്‍റെ സങ്കടം പറയാം. ഇത്രയും ഉപകാരം ചെയ്തിട്ടും എന്നെ ഈ മനുഷ്യര്‍ എന്തുപദ്രമാണെന്നോ ചെയ്യുന്നത്. വലിയ മലകളിടിച്ച്  കൊണ്ടു വന്ന് എന്നെ ആ മണ്ണിട്ടു മൂടിയിട്ട്  ആ സ്ഥലത്ത് വലിയ വലിയ കോണ്‍ക്രീറ്റു കെട്ടിടങ്ങള്‍ പണിയുകയാണ്.

 കൂട്ടുകാരെ നിങ്ങള്‍ക്ക് ഒരു കാര്യം അറിയണോ? എന്നെ തേടി അന്യ ദേശത്തുനിന്നുപോലും പക്ഷികളെത്തുമായിരുന്നു. പക്ഷെ എന്നെ  മണ്ണിട്ടു നികത്തി നശിപ്പിക്കുന്നതുകൊണ്ട് ഇപ്പോളെന്നെ തേടി അന്യ ദേശത്തു നിന്നുള്ള ദേശാടനക്കിളികളൊന്നും വരാറില്ല കൂട്ടുകാരെ.
എന്നില്‍ എന്തു ഭംഗിയായി വിരിഞ്ഞു നില്‍ക്കുന്ന ആമ്പലും താമരയും ഒക്കെ വംശം  നശിച്ചു പോകാറായിരിക്കുന്നു.എന്നെ ആശ്രയിച്ചു ജീവിച്ച ജീവികളെല്ലാം ഒട്ടു മുക്കാലും  മരിച്ചു മണ്ണടിഞ്ഞു.അവരുടെ വംശ പരമ്പര പോലും ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
 നിങ്ങളു വിചാരിച്ചാലെ ഇനി എന്നെ രക്ഷിയ്ക്കുവാന്‍ പറ്റുകയുള്ളു..
 കൂട്ടുകാരെ നിങ്ങളോര്‍ക്കുന്നില്ലേ  2004-ാമാണ്ടിലെ സുനാമി.അപ്പോള്‍ കുറേ തീരപ്രദേശങ്ങള്‍ രക്ഷപ്പെട്ടതു തന്നെ എന്‍റെ കൂട്ടത്തില്‍ പ്പെട്ട കണ്ടല്‍ക്കാടുകളുള്ളതു കൊണ്ടായിരുന്നു.
അതിലെ മരങ്ങളുടെ വേരുകളാണ്  സുനാമി തിരകളെ അവിടെ തടുത്തു നിര്‍ത്തിയത്.
  ഇപ്പോള്‍ നിങ്ങള്‍ കേള്‍ക്കുന്നില്ലേ... വരള്‍ച്ച ബാധിച്ചു. ഭയങ്കര വെയില്, ചൂട് , വെള്ളമില്ല എന്നൊക്കെ. എന്നെ  മണ്ണിട്ടു മൂടി വലിയ വലിയ കെട്ടിടങ്ങളും ഫ്ലാറ്റുകളും ഒക്കെ പണിയുമ്പോള്‍ മനുഷ്യനിതൊന്നും  ഓര്‍ത്തിരുന്നില്ല കൂട്ടുകാരെ. അതുകൊണ്ട് എനിയ്ക്കൊന്നേ പറയാനുള്ളു. ഇനിയെങ്കിലും നിങ്ങളെങ്കിലും എന്‍റെ ഈ സങ്കടം കേള്‍ക്കണം.എന്നെ മണ്ണിട്ടു മൂടിക്കളയല്ലേ കൂട്ടുകാരേ..
 എല്ലാ വര്‍ഷവും ഫെബ്രുവരി രണ്ടാം തീയതിഎനിയ്ക്കുള്ള ദിവസമായിട്ട് ലോകരാഷ്ട്രങ്ങള്‍ റംസാര്‍ ഉടംമ്പടിയും ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്. അതെല്ലാം മറന്നു കൊണ്ടാണ് ഈ കാണിയ്ക്കുന്നതൊക്കെയും. ഇപ്പോളെന്‍റെ കരച്ചിലിന്‍റെ കാരണം നിങ്ങള്‍ക്കു മനസ്സിലായി കാണുമല്ലൊ.
എന്‍റെ അവസാനത്തെ കണ്ണുനീര്‍ത്തുള്ളി വറ്റുന്നതുവരെ ഞാനിങ്ങനെ സങ്കടം പറഞ്ഞ്  കരഞ്ഞു കൊണ്ടേയിരിയ്ക്കും.