Friday, April 29, 2016

കുഞ്ഞനും കൂനനും


കുഞ്ഞനണ്ണാനും കൂട്ടുകാരന്‍ കൂനനണ്ണാനും കൂടി മത്സരിച്ച് മാവിന്‍റെ ചുവട്ടില്‍ഓടി ചാടി മാങ്ങയണ്ടി പെറുക്കി കൂട്ടിക്കൊണ്ടിരുന്നു.മാവിന്‍റ ചില്ലയിലിരുന്ന് മാങ്ങ തിന്നുകൊണ്ടിരുന്ന കറുമ്പികാക്ക അവരോടുചോദിച്ചു,എടാ കുഞ്ഞാ നീയും കൂട്ടുകാരനും കൂടി അവിടെ  ഓടിച്ചാടി എന്താണു പെറുക്കുന്നത്. അപ്പൊ കുഞ്ഞന്‍ പറഞ്ഞു..അതേയ് ഞങ്ങളീ മാങ്ങയണ്ടിയെല്ലാം പെറുക്കിയെടുക്കുകയാ കറുമ്പിചേച്ചീ.കറുമ്പി ചിരിച്ചോണ്ടു ചോദിച്ചു മാങ്ങയണ്ടിയോ, അതെന്തിന്. കുഞ്ഞന്‍ പറഞ്ഞു... അതോ അതു മഴക്കാലത്തേയ്ക്ക് തിന്നാനാണേ, മഴക്കാലം വറുതിക്കാലമല്ലോ, തിന്നാനൊന്നും കാണത്തില്ല. അപ്പോഴിതിനകത്തിരിക്കുന്ന പരിപ്പെടുത്തു തിന്നാം. കറുമ്പി അതിശയത്തോടെ പറഞ്ഞു...ങാഹാ.അതുകൊള്ളാമല്ലൊ. ഇപ്പോഴല്ലെ വയറു നിറയെ മാമ്പഴം തിന്നോണ്ട് മാവേന്ന് ചാടിപ്പോയത്.ഞാന്‍ വിചാരിച്ചു മാങ്ങയണ്ടി പെറുക്കി കുഴിച്ചിടാനാണെന്ന്. കുഞ്ഞനും കൂനനും കൂടി സംശയത്തില്‍ കറുമ്പിയെ നോക്കി ചോദിച്ചു. കുഴിച്ചിടാനോ, എന്തിന്. കറുമ്പി അവരോട് വിശദമായി പറഞ്ഞു കൊടുത്തു. എടാ പിള്ളാരെ മാവ് നമുക്കു നല്ല മാമ്പഴം തരുന്നു. ഈ വേനലില്‍ നല്ല തണലുതരുന്നു. ദാ നോക്ക് എന്തോരം കുട്ടികളാണ് മാവിന്‍റെ തണലില്‍ കളിക്കുന്നതെന്ന്.  ഈ വേനലില്‍ ഇതുപോലുള്ള മാവും ആഞ്ഞിലിയും പ്ലാവും ഒക്കെ നമുക്ക് പഴങ്ങള്‍ മാത്രം തരുകയല്ല ചെയ്യുന്നത്. സൂര്യന്‍റെ ഈ കടുത്ത ചൂടില്‍ നിന്നും നമ്മളെ തണലു തന്ന് രക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് അവയുടെ വംശം വര്‍ദ്ധിപ്പിക്കാനായി നമ്മള്‍ അതിന്‍റെ വിത്ത് കുഴിച്ചിട്ടണം. അപ്പോള്‍ പുതിയ ഒരു തൈ ഉണ്ടായി വരും.കുഞ്ഞനും കൂനനും കൂടി ഒത്തു ചേര്‍ന്ന് പറഞ്ഞു. ശരി കറുമ്പിചേച്ചി. ഇപ്പോളാണ് ഞങ്ങള്‍ക്ക് കാര്യം മനസ്സിലായത്. ഞങ്ങളിപ്പോള്‍ തന്നെ മാങ്ങയണ്ടി കുഴിച്ചിടും. നാളെ നമ്മുടെ കുട്ടികള്‍ക്കും  മാമ്പഴം തിന്നണ്ടതല്ലേ. സൂര്യന്‍റെ ചൂടില്‍ നിന്നും രക്ഷപ്പെടണ്ടതല്ലെ. മാങ്ങയണ്ടി കുഴിച്ചിട്ടിട്ട് കറുമ്പിചേച്ചി പറഞ്ഞുതന്ന ഈ അറിവ് ഞങ്ങളെല്ലാവരോടും പറഞ്ഞു കൊടുക്കട്ടെ എന്നു  പറഞ്ഞ് കുഞ്ഞനും കൂനനും കൂടി ഛില്‍..ഛില്‍ ചിലച്ചുകൊണ്ട് ചാടിച്ചാടി  കൂട്ടുകാരുടെ അടുത്തേക്കുപോയി .

Tuesday, January 27, 2015

അമ്മുവും കാത്തുവും നിങ്ങളോട്...





കൂട്ടുകാരെ, ഞാന്‍ കാത്തുവിനെ കാത്ത് ഈ മരത്തിലിരിക്കാന്‍ തുടങ്ങീട്ട് കുറേ നേരമായി. അവളെ ഇവിടെങ്ങും കാണുന്നില്ല. നിങ്ങളവളെ എവിടേലും കണ്ടോ. എന്നെ നിങ്ങള്‍ക്കറിയാമോ?. ഞാനാണ് അമ്മു, അമ്മു വേഴാമ്പല്‍. ഈ നാടായ നാടൊക്കെ നിങ്ങള് എന്നെ നല്ല ഉടുപ്പും ഒക്കെ ഇടീച്ചോണ്ട് എത്രയോ ദിവസമായിട്ട് ദേശീയഗെയിംസിന്‍റെ വിളംബര ഘോഷയാത്ര നടത്തുകയായിരുന്നില്ലേ. ഈ മരത്തേല്‍ ഇരുന്ന്  ഞാനിപ്പോളൊന്നു വിശ്രമിക്കുകയാ.
നിങ്ങളില്‍ ആര്‍ക്കെങ്കിലും എന്നെ  അറിഞ്ഞുകൂടെങ്കില്‍ ഞാന്‍ പറയാം. ഞാനാണ് ദേശീയഗെയിംസിന്‍റെ ഭാഗ്യചിഹ്നമായ അമ്മുവേഴാമ്പല്‍.ഞാനിങ്ങനെ കൂട്ടുകാരുമായി നല്ല ഉടുപ്പൊക്കെ ഇട്ടു പോകുമ്പോഴാണ് മറ്റൊരുഭാഗ്യചിഹ്നമായകാത്തൂനെ കാണുന്നത്. അതാരാണെന്നു നിങ്ങള്‍ക്കറിയത്തില്ലെങ്കില്‍ അതും ഞാന്‍ പറഞ്ഞു തരാം. അതാണ് ശുചിത്വമിഷന്‍റെ ഭാഗ്യചിഹ്നമായ കാത്തുകാക്ക. അങ്ങനെ ഞങ്ങളുരണ്ടുപേരും നല്ല കൂട്ടുകാരായി. ദിവസത്തില്‍ ഒരു സമയം ഞങ്ങളു രണ്ടുപേരും ഈ ആലിന്‍റെ ശിഖരത്തില്‍ ഒത്തുകൂടും എന്നിട്ട് അന്നന്നത്തെ വിശേഷം എല്ലാം പങ്കുവെയ്ക്കും. അങ്ങനെ ഇന്നിവിടെ ഈ ആലിന്‍റെ ശിഖരത്തില്‍ പഴുത്ത ആലിന്‍കായും തിന്ന് കാത്തൂനെ കാത്ത് ഞാനിരിക്കാന്‍ തുടങ്ങിയിട്ട് കുറേ നേരമായി. അവളിതുവരെ വന്നില്ല.  ഞാന്‍ പോകാനൊരുങ്ങിയപ്പോള്‍ അതാ അവള് തിടുക്കത്തില്‍ ഓടിക്കിതച്ചു പറന്നു വരുന്നു.
വന്നപാടെ അവളുപറഞ്ഞു: “ അമ്മുചേച്ചി ....ഓ... ഇന്നത്തെ ദിവസം.  ഭക്ഷണം കഴിച്ചിട്ടേയില്ല. വിശന്നു വലഞ്ഞു.ഞാനഞ്ചാറd ആലുംപഴം കഴിച്ചിട്ടു നമുക്കു
സംസാരിക്കാം.
കാത്തുവയറു നിറയെ ആലിന്‍പഴം തിന്നുന്നതുവരെ ഞാനൊന്നും അവളോട് ചോദിച്ചില്ല. എനിയ്ക്കറിയാം അവളുവിശന്നു വലഞ്ഞ് വരുകയാണെന്ന്. വയറു നിറഞ്ഞപ്പോള്‍ അവള്‍ കാ..കാ.. എന്നുരണ്ടു കരച്ചിലൊക്കെ കരഞ്ഞ് ചിറകൊക്കെ കുടഞ്ഞ് ഉഷാറായി.
അപ്പോള്‍ ഞാനവളോടു ചോദിച്ചു:” കാത്തുപ്പെണ്ണേ നീ ഇനി കാര്യം പറ. നിനക്കിന്നെന്താ പറ്റിയത്.
 അപ്പോളവളു പറഞ്ഞു തുടങ്ങി.: “ എന്‍റെ അമ്മുചേച്ചീ ..രാവിലെ തൊട്ട് ഓരോ വീടിന്‍റെ വാതുക്കലും വല്ലതും കിട്ടുമെന്നു കരുതി പറന്നുചെന്നതാ. ഒന്നും തന്നില്ലെന്നു തന്നെയല്ല, കല്ലെടുത്ത് നല്ല ഏറും തന്നു. ഭാഗ്യത്തിന്  ഏറുകൊള്ളാതെ രക്ഷപ്പെട്ടെന്നു പറഞ്ഞാല്‍ മതിയല്ലൊ.
അപ്പോള്‍ ഞാനവളോടു ചോദിച്ചു:പക്ഷെ കാത്തുപ്പെണ്ണെ പേപ്പറിലും വാര്‍ത്തയിലും ഒക്കെ നമ്മളെപ്പറ്റിപറയുന്നതുകേട്ടാല്‍ ഇവര്‍ക്കൊക്കെ നമ്മളെ വലിയകാര്യമാണെന്നു തോന്നുമല്ലൊ.
കാത്തു സത്യാവസ്ഥ പറഞ്ഞപ്പോള്‍ ഞാനതിശയിച്ചു പോയി.
  എന്‍റെ അമ്മുചേച്ചി...അതിവര് വെറുതെ പറയുന്നതാ.ചേച്ചി നാട്ടുമ്പുറത്തു വസിക്കുന്നില്ലല്ലൊ. കാട്ടിലൊക്കെയല്ലെ കഴിയുന്നത്. ഞാനാണെങ്കില്‍ എല്ലാവീട്ടിലും കേറിയിറങ്ങി നടക്കുകയല്ലെ. ഇവര്‍ക്കൊന്നും നമ്മള് പക്ഷികളോടൊന്നും ഒരു തരിമ്പു സ്നേഹമില്ല. ഉണ്ടായിരുന്നെങ്കില്‍ ഇത്തിരി വെള്ളമെങ്കിലും കുടിയ്ക്കാനായിട്ട് നമുക്കായി ഒരു പാത്രത്തില്‍ വെച്ചുതരത്തില്ലെ? ഇവിടുത്തെ കുട്ടികളുപോലും അതു ചെയ്യുന്നില്ല. ഭക്ഷണത്തിന്‍റെ കാര്യം ഒട്ടു പറയാനും ഇല്ല. നമുക്കായിട്ട് ഒന്നും ഇട്ടു തരത്തില്ലെന്നു തന്നെയല്ല, വല്ലതും കൊത്തിപ്പെറുക്കിതിന്നാമെന്നു വെച്ചാലും  എറി്ഞ്ഞോടിക്കും. അതവര്‍ക്ക് ഒരു വിനോദം പോലെയാ. ചേച്ചി മഴവെള്ളം മാത്രം കുടിക്കുന്നതുകൊണ്ട് വെള്ളമൊന്നും വേണ്ടല്ലൊ. ഞാനാണെങ്കില്‍ ഈ വെയിലത്തൊക്കെ ഇത്തിരി വെള്ളം കിട്ടാന്‍ പെടുന്നപാട്.
 ഞാനവളോട് പറഞ്ഞു.കാത്തുപ്പെണ്ണേ കൂട്ടുകാരീ...നീ വിഷമിയ്ക്കേണ്ട. അവര്‍ക്ക്  തമ്മില്‍ തമ്മില്‍ പോലും സ്നേഹമില്ല. ഉള്ളവനില്ലാത്തവനു കൊടുക്കുന്നില്ല. ഉള്ളവനെല്ലാം സമ്പാദിച്ച് കൂട്ടിവെയ്ക്കുന്നു. പരസ്പരം ആരും സ്നേഹിക്കുന്നില്ല.  അവസാനം ആറടി മണ്ണില്‍ ഒന്നുമില്ലാതെ പോകേണ്ടവനാണെന്ന് അറിഞ്ഞിട്ടും മറ്റുള്ളവരുടെ ദുഃഖത്തില്‍ അവര്‍ പങ്കുചേരുകയോ...അവരെ സാന്ത്വനവാക്കു കൊണ്ടുപോലും ആശ്വസിപ്പിക്കുകയോ ചെയ്യുന്നില്ല. ഞാനിവരുടെ കൂടെ ഈ വേഷമൊക്കെ കെട്ടി പോയ അത്രയും ദിവസം കൊണ്ട് ഇതൊക്കെ കണ്ടു മനസ്സിലാക്കിയതാ...ഇതിലൊക്കെ എത്രയോ ഭേദമാണ് കാട്ടിലെ മൃഗങ്ങള്‍. അതുകൊണ്ട് നീയും കാട്ടിലേക്കു പോരെ.
അതുകേട്ടു കാത്തു പറഞ്ഞു. :” അമ്മുചേച്ചി ശരിയാ പറയുന്നത്. ഇതിലും ഭേദം കാടുതന്നെയാ.ഞാനും ചേച്ചിയുടെകൂടെകാട്ടിലേയ്ക്കു വരുന്നു.

                                                                                                                                                                                                                                                                          

Monday, November 10, 2014

എന്നോടെന്തിനീക്രൂരത













 .ഞാനൊരുപാവം പിടിയാനയാണ്.
                    കൂട്ടുകാരെ കേട്ടോളു., ഇവര്‍ എന്നോടു ചെയ്യുന്ന ക്രൂരത! ഞാന്‍ കാട്ടില്‍ കളിച്ചു നടന്ന കാലത്താണ് ചതിക്കുഴി ഉണ്ടാക്കി  അവരെന്നെ വീഴ് ത്തിയത്.. നാട്ടില്‍ കൊണ്ടുവന്ന പ്പോള്‍ അവരെന്നോട് നല്ല സ്നേഹത്തിലാണ് പെരുമാറിയത്. അവരെന്നു പറഞ്ഞാല് മനുഷമ്മാര്.പിന്നെ പിന്നെ അവര്‍ ഉപദ്രവിക്കാന്‍ തുടങ്ങി
. എടത്തിയാനെ വലത്തിയാനെ എന്നൊക്കെ പറയും. അവരുടെ ഭാഷ --എനിയ്ക്കൊട്ട് അറിയുകയും ഇല്ല. അവരു പറയുന്നത് അനുസരിച്ചില്ലെങ്കില്‍  നീളമുള്ള ഒരു വടിവെച്ച് എന്‍റ പുറം അടിച്ചു പൊളിക്കും. വേദന കൊണ്ട് ഞാന്‍ ബ്രാ..............എന്ന് കരയും.
  പിന്നെ ഇരുമ്പിന്‍റ ഒരു വടിയും കാണും .  അറ്റം വളഞ്ഞ ആ വടിക്ക് ആനത്തോട്ടിയെന്നാണ് പേര്. അതു വെച്ച് എന്‍റെ ചെവീടെ പുറകിലിട്ട് ആഞ്ഞു കുത്തും. എന്നെ നയിച്ചോണ്ടു പോകുന്നത്  മെലിഞ്ഞുണങ്ങി അശുവായ രണ്ടു പാപ്പാന്മാരാണ്. ഒരു വലിയ പാപ്പാനും ഒരു ചെറിയ പാപ്പാനും.
 അവരുടെ വിചാരം അവരെ പേടിച്ചിട്ടാണ്  അവരു പറയുന്നതുപോലെ  ഞാനെല്ലാം  ചെയ്യുന്നതാണെന്നാണ്. അതൊന്നുമല്ല കൂട്ടുകാരെ. എനിക്ക് അവരെക്കാളും എത്ര വലിയ ശക്തിയുണ്ടെന്നോ.... ഞാനൊന്നു തോണ്ടിയാല്‍ അവര്‍ ദൂരെ കിടക്കും.
       ഇനി എന്നെക്കൊണ്ടു ചെയ്യിക്കുന്ന പണി എന്താണെന്നു നിങ്ങള്‍ക്കു കേള്‍ക്കണോ. കാട്ടിലെ കൂപ്പില്‍ കൊണ്ടു പോയി തടി പിടിപ്പിക്കല്‍. കൂപ്പെന്നു പറഞ്ഞാല്‍ ഒരുപാടു മരങ്ങള്‍ വെട്ടിയെടുക്കന്‍ പ്രത്യേകം തിരിച്ചു വെച്ചിട്ടുള്ള സ്ഥലം. അവിടെ വെട്ടിയിടുന്ന തടിയെല്ലാം പൊക്കി എടുത്തോണ്ട് ദൂരെ ലോറി കിടക്കുന്നിടത്തു കൊണ്ടു പോയി ഇടണം. എനിക്കാണേല്‍ കൊമ്പും ഇല്ല. അതിനവരു ചെയ്യുന്ന പണി എന്താണെന്നോ! വലിയ വടം തടിയില്‍ ചുറ്റിയിട്ട് അതിന്‍റെ മറ്റെയറ്റം എന്‍റ അണപ്പല്ലുവെച്ച് കടിച്ചു പിടിപ്പിക്കും. എന്നിട്ട് തുമ്പിക്കൈ ചുറ്റി വലിക്കണം.
 എന്‍റെ കഷ്ടപ്പാടു നിങ്ങളൊന്നു ഓര്‍ത്തു നോക്കിക്കേ. എന്നിട്ടൊരു പറച്ചിലും, തടിപിടിക്കാന്‍ പിടിയാനെയാണ് ഏറ്റവും പറ്റിയതെന്ന്!
     പിന്നെ വേറൊരു സങ്കടം എന്താണെന്നു വെച്ചാല്‍ ആഹാരോം നേരെ ചൊവ്വേ തരത്തില്ല.. എന്‍റ ഉടമസ്ഥനോട് എനിക്കുള്ള ആഹാരം വാങ്ങിക്കാനുള്ള പൈസ       കണക്കു പറഞ്ഞ് വാങ്ങും എന്നിട്ട് അതും പാപ്പാന്മാരങ്ങ് പിടുങ്ങും.എന്തു ചെയ്യാം, ഞാനൊരു മിണ്ടാപ്രാണി യായിപ്പോയില്ലേ.

     നിങ്ങളോടു ഞാനൊരു കാര്യം പറയാം. നല്ല രസമാണേ. കേട്ടോളു. ഒരു ദിവസം ഇതേ പോലെ എന്നെ ഒരിടത്ത്  തടിപിടിപ്പിക്കാന്‍ കൊണ്ടുപോയി. എനിയ്ക്ക് എടുക്കാവുന്നതിലും വലിയ ഭാരമുള്ള മൂന്നു തേക്കും തടിയായിരുന്നു. വലിയാനെ..വലിയെടീ എന്നും പറഞ്ഞ് ആ  തോട്ടിവെച്ച് എന്‍റ കാലിലിട്ട് കുത്തുവേം അടിക്കുകേം ഒക്കെചെയ്ത് എന്നേക്കൊണ്ട് ആ മൂന്നുതടീം പിടിപ്പിച്ചു ദൂരെക്കൊണ്ടിടീച്ചു കൂട്ടുകാരെ. എന്നിട്ട് ഒരു തെങ്ങോല പോലും എനിക്കു വെട്ടിത്തന്നില്ല. അതും പോരാഞ്ഞ് എന്നെ ഒരു കടേടെ മുമ്പിക്കൊണ്ടു നിര്‍ത്തി  ഞാന്‍ വിശന്നു പൊരിയവേ, എന്‍റ പാപ്പന്മാര്‍ വയറു നിറയെ ആഹാരം കഴിച്ചു.
 അവര്‍ എന്നെ  ഒരു മരത്തിന്‍റ ചോട്ടില്‍ തളച്ചിട്ട് കിടന്നുറങ്ങുവാരുന്നു. ഞാനിവിടെ വെശന്നു പൊരിഞ്ഞു നിക്കുവായിരുന്നു. അവരുറങ്ങി കിടന്നപ്പം രണ്ടിനേം  ഫുട്ബാളു തട്ടുന്നതുപോലെ ഒരു തട്ടു കൊടുത്തു. ചെറുതായിട്ടേ തട്ടിയുള്ളു കേട്ടോ. അവരു രണ്ടും ദൂരെ ചെന്നു കിടന്നു. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നും പറഞ്ഞ് ഞാനും നിന്നു.
   അവര്‍ക്ക് കാര്യം പിടികിട്ടി.  അവളു വിശന്നു നിക്കുവാണെന്ന് രണ്ടുപേരും കൂടി പറയുന്നതു കേട്ടു. കുറച്ചു കഴിഞ്ഞപ്പം ഒരു കുല പഴം ദേ എന്‍റ മുമ്പില്‍. ഞാന്‍ കുശാലായി തിന്നു. അന്നെനിക്കു മനസ്സിലായി, പ്രതികരിക്കാതിരുന്നാലീ മനുഷമ്മാര്  നടുവൊടിയുന്നതുവരെ പണി എടുപ്പിക്കും എന്നിട്ട് പട്ടിണിക്കിടുകേം ചെയ്യുമെന്ന്.
  ഞങ്ങളിങ്ങനെ ഇടയ്ക്കിടയ്ക്ക് പിണങ്ങുന്നതിനാണ് അവരു പറയുന്നത് ആന ഇടഞ്ഞേ..ആള്‍ക്കാരെ ഉപദ്രവിച്ചേ... എന്നൊക്കെ. ഞങ്ങളോടു ചെയ്യുന്ന ക്രൂരത ആരും പറയുന്നുമില്ല. അറിയുന്നുമില്ല. ഞങ്ങളു പിണങ്ങിയാമാത്രം എല്ലാവരുമറിയുകേം ചെയ്യും. അതു ശരിയാണോ കൂട്ടുകാരെ? നിങ്ങളുതന്നെ ഉത്തരം പറ.

Saturday, June 14, 2014

ഞങ്ങളെ രക്ഷിച്ചാല്‍ നിങ്ങള്‍ക്കു കൊള്ളാം.





ക്രോം ക്രോം..... ക്രോം........ ക്രോം
കൂട്ടുകാരെ,നിങ്ങളീ ശബ്ദം എവിടെയെങ്കിലും കേള്‍ക്കുന്നുണ്ടോ? ഒരു പക്ഷേ നിങ്ങള് ഇല്ലെന്നായിരിക്കും പറയുന്നത്. പക്ഷേ നിങ്ങളുടെ അച്ഛനോടും മുത്തച്ഛനോടും ഒക്കെ ചോദിച്ചാല്‍ അവര്‍ പറയും  അവര്‍ കേട്ടിട്ടുണ്ടെന്ന്.ഇതു കേള്‍ക്കുകയാണെങ്കില്‍ അവര്‍ പറയും...ദേ തവളകരയുന്നു.   ഇന്നു മഴപെയ്യും.തീര്‍ച്ച.ശരിയാണ് മാനത്തു മഴക്കാറു വരുമ്പോള്‍ ഞങ്ങള്‍ക്കുത്സാഹമാണ്. മഴപെയ്ത് തോടും കുളവും ഒക്കെ നിറയുമ്പോള്‍ ഞങ്ങള്‍ കുത്തിമറിഞ്ഞ് നീന്തി തുടിയ്ക്കും.
 എന്തു ചെയ്യാം. അതൊക്കെ ഒരു ഓര്‍മ്മ മാത്രമായി. ഇപ്പോള്‍ ഞങ്ങളുടെ വംശം അറ്റുപോയി എന്നുതന്നെ പറയാം.വല്ല പൊന്തക്കാട്ടിലോ കുളത്തിലോ അവിടവിടെയായി ഞങ്ങളുടെ കൂട്ടര്‍ഒന്നോ രണ്ടോ വല്ലതും നുള്ളിപ്പെറുക്കിയാല്‍ കാണും. അത്ര തന്നെ.
 അതു കൊണ്ടാണല്ലൊ കൂട്ടുകാരെ ഞങ്ങളെ സംരക്ഷിക്കുവാന്‍ ഏപ്രില്‍ 27എന്നൊരു ദിവസം  പോലും ഉണ്ട്. പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ.കെറിക്രിഗര്‍ ആണ് ഇതിനു പിന്നില്‍.
കൊച്ചു കൂട്ടുകാരെ നിങ്ങള്‍ക്കൊരു കാര്യം അറിയാമോ?36 കോടി വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഞങ്ങളീ ഭൂമിയിലുണ്ടായിരുന്നു.ഞങ്ങള്‍ പെറ്റു പെരുകി ഭൂമിയിലെ എല്ലാ സ്ഥലത്തും എത്തിച്ചേര്‍ന്നു.കുളങ്ങളിലും തോടുകളിലും മഴക്കാടുകളിലും ചതുപ്പു നിലങ്ങളിലും ഒക്കെ ഞങ്ങളുടെ വീടൊരുക്കി.
ദിനോസറുകള്‍ ചത്തൊടുങ്ങിയപ്പോഴും ആദി മനുഷന്‍ ഭൂമിയിലുണ്ടായപ്പോഴും ഞങ്ങളിവിടുണ്ടായിരുന്നു.
മനുഷ്യര്‍ക്ക് ഉപദ്രവമുള്ള കൊതുകകളേയും ഈച്ചകളേയും ഒക്കെ  തിന്നു നശിപ്പിക്കുന്ന ഞങ്ങളെ ആദ്യമാദ്യം അവര്‍ക്ക് വലിയ ഇഷ്ടമായിരുന്നു.
പിന്നീട് ഏതോ ഒരു ദുഷ്ടന്‍ ഞങ്ങളില്‍ഒന്നിന്‍റെ കാല് അറുത്ത് ഭക്ഷണമൊരുക്കി.നല്ല രുചി പിടിച്ചു. അതോടെ ഞങ്ങടെകഷ്ടകാലം തുടങ്ങി എന്നു പറയാം.രാത്രികാലങ്ങളില്‍ വലിയ പെട്രോമാക്സ് വിളക്കുമായി വന്ന് ഞങ്ങളെ കൂട്ടത്തോടെ പിടിച്ചു. അങ്ങനെ തവളപിടുത്തക്കാര്‍  ഞങ്ങളുടെ ഇറച്ചി വിറ്റ് സമ്പാദിക്കുവാന്‍തുടങ്ങി.
അങ്ങനെ അങ്ങനെ ഞങ്ങളുടെ വംശം അറ്റു എന്നു തന്നെ പറയാം.
ഇവകൂടാതെ ഞങ്ങള്‍ക്കു താമസിക്കുവാനുള്ള കുളവും തോടും ചതുപ്പും ഒക്കെ നികത്തി വലിയ വലിയ കോണ്‍ക്രീറ്റു കെട്ടിടങ്ങളും ഉണ്ടാക്കി.അതും ഞങ്ങളുടെ വംശ നാശത്തിന് ഭീക്ഷണിയായി.
ചുരുക്കം പറഞ്ഞാല്‍ കൂട്ടുകാരെ ഞങ്ങളില്ലാത്തതു കൊണ്ട് കൊതുകുകള്‍ പെരുകി. പുതിയ പുതിയഅസുഖങ്ങളും വന്നു.തക്കാളിപ്പനി,ഡങ്കിപ്പനി,ചിക്കന്‍ഗുനിയ എല്ലാം പടര്‍ന്നുപിടിച്ചു.ഇപ്പോള്‍ ദേ ഞങ്ങളെരക്ഷിയ്ക്കാനുള്ളശ്രമങ്ങള്‍ മനുഷ്യര്‍ തുടങ്ങിയിട്ടുണ്ട്.
ഞങ്ങളെ രക്ഷിച്ചാല്‍ നിങ്ങള്‍ക്കു കൊള്ളാം.

         

Monday, December 30, 2013

എല്ലാവര്‍ക്കും എന്‍റ നവവത്സരാശംസകള്‍!! അതോടൊപ്പം നിങ്ങളുടെ വീട്ടിലെ കൊച്ചു കുട്ടികള്‍ക്കുവേണ്ടി ഈ കഥ എന്‍റ പുതുവത്സര സമ്മാനമായി സമര്‍പ്പിക്കുന്നു.




                       
കരീലം പക്ഷിയും സുന്ദരിതത്തയും
  ഒരു കരീലം പക്ഷിയും കുഞ്ഞുങ്ങളും ഒരു മാവിന്റെ ചില്ലയില്‍
 കൂടു കൂട്ടിതാമസിക്കുകയായിരുന്നു.
കരീലം പക്ഷിക്ക് കരീലയുടെ നിറമാണ്. പക്ഷിക്കുഞ്ഞുങ്ങളമ്മയോടു ചോദിച്ചു നമുക്കെന്താ  അമ്മേ ഈ നിറമെന്ന്. അപ്പോള്‍ തള്ളപ്പക്ഷി പറഞ്ഞു  മക്കളേ എല്ലാ നിറത്തിനും ഓരോരോ ഉദ്ദേശ്യമുണ്ട്
കരീലം പക്ഷിയും കുഞ്ഞുങ്ങളും കൂടി രാവിലെ ഇറങ്ങി തീറ്റ തിന്നാനാരംഭിച്ചു. കരീലം പക്ഷി കുഞ്ഞുങ്ങളോടു പറഞ്ഞു.-- മക്കളേ  ശ്രദ്ധിച്ച് തീറ്റ തിന്നോണം.ഈ കരീലയുടെ അടിയിലൊക്കെയുള്ളത് ചിക്കി ചിനക്കിനോക്കിക്കോണം. വല്ല ചിതലോ, പുഴുവോ ഒക്കെ കാണും.അതിനെയൊക്കെ തിന്നു വയറു നിറച്ചു കൊള്ളണം.ശത്രുക്കള്‍
വരുമ്പോള്‍ കരീലയുടെ അടിയില്‍ പതുങ്ങിക്കോണം. അങ്ങിനെ രക്ഷപ്പെട്ടോണം.

തീറ്റ തിന്നോണ്ടിരുന്നപ്പോളാണ് ഒരു പ്രാപ്പിടിയന്‍ അതുവഴിവന്നത്. ഉടനെ തന്നെ കരീലം പക്ഷിയും കുഞ്ഞുങ്ങളും എല്ലാം കരീലയുടെ അടിയില്‍ പതുങ്ങി  ഇരുന്നു . കരീലയുടെ
നിറമായതിനാല്‍  പ്രാപ്പിടിയന് അവരെ കണ്ടുപിടിക്കാനായില്ല. അങ്ങനെ രക്ഷപ്പെട്ടു.

  കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഒരു സുന്ദരി തത്ത കുഞ്ഞുങ്ങളെയും കൊണ്ട് അവിടെ വന്നു. വിളഞ്ഞു കിടക്കുന്ന പതിനെട്ടു മണിയന്‍ പയറു തിന്നാനാണ് തത്തമ്മയും കുഞ്ഞുങ്ങളും കൂടി വന്നത്. തത്തമ്മ കരീലം പക്ഷിയെയും കുഞ്ഞുങ്ങളെയും കൂടി കണ്ടപ്പോള്‍ കളിയാക്കി കൊണ്ട് പറഞ്ഞു. നിന്നെക്കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു കരീല ആയിരിക്കുമെന്ന്. ഇതുകേട്ട് കരീലം പക്ഷി പറഞ്ഞു. എന്‍റെ നിറമിങ്ങനെയായെന്നും പറഞ്ഞ് തത്തമ്മേ നീ കളിയാക്കുകയൊന്നും വേണ്ട. എനിക്ക് ശത്രുക്കളില്‍ നിന്നും രക്ഷ നേടാനാണ് ഈനിറം ദൈവം തന്നിരിക്കുന്നത്. നിനക്കു് പച്ച നിറം തന്ന ദൈവത്തിന്റെ ഉദ്ദേശ്യവും അതു തന്നെയാണ്. നീ പച്ചിലകളുടെ ഇടയിലിരിക്കുമ്പോള്‍  നിന്നെയും തിരിച്ചറിയില്ല. അതിനാണ് നിനക്കും ആ നിറം തന്നിരിക്കുന്നത്.

ഇതു പറഞ്ഞു തീര്‍ന്നതും ഒരു പ്രാപ്പിടിയന്‍ താഴേക്കു പറന്നു വന്ന് തത്തമ്മയുടെ കുഞ്ഞിനെ റാഞ്ചാന്‍ നോക്കി.  തത്തമ്മക്കുഞ്ഞ് ഇലയുടെ ഇടയില്‍ ആയിരുന്നതു കൊണ്ട് പ്രാപ്പിടിയന് റാഞ്ചി എടുക്കാനായില്ല. അപ്പോള്‍ തത്തമ്മ കരീലം പക്ഷിയോടു പറഞ്ഞു. ശരിയാണ് നീ പറഞ്ഞത്  ശത്രുക്കളില്‍ നിന്നും രക്ഷനേടാനാണ് ഈശ്വരന്‍ ഓരോ ജീവിക്കും അതാതിന്‍റെ നിറവും, വലുപ്പവും ഒക്കെ തന്നിരിക്കുന്നത്.  നീ പറഞ്ഞപ്പോളത് ഞാന്‍ വിശ്വസിച്ചില്ല. പക്ഷെ എനിക്ക് ഇപ്പോളതു മനസ്സിലായി.

Friday, June 14, 2013

ഉണ്ണിക്കുട്ടനും കമ്പ്യൂട്ടറും(മാധ്യമം--മലര്‍വാടിയില്‍ പ്രസിദ്ധീകരിച്ചത്)



    സ്ക്കൂളില്‍നിന്നും വന്നു കഴിഞ്ഞാല്‍  നേരെ കമ്പ്യൂട്ടറിന്‍റെടുത്തേയ്ക്കാണ്     ഉണ്ണിക്കുട്ടന്‍  പോകുന്നത്.  കമ്പ്യൂട്ടറില്‍  ഗെയിം കളിയ്ക്കാനിരുന്നാല്‍ പിന്നെ ഉണ്ണിക്കുട്ടന് ഊണും ഇല്ല ഉറക്കവും ഇല്ല. എന്നും അമ്മയുടെയടുക്കല്‍നിന്നും വഴക്കും കേള്‍ക്കും.. അന്നും കുറേ നേരമായിട്ടു കാണാഞ്ഞിട്ടാണ് ഉണ്ണിക്കുട്ടനെ തേടി അമ്മ   മുറിയിലേയ്ക്കു വന്നത്.

അമ്മ അവനോടു പറഞ്ഞു. ഉണ്ണിക്കുട്ടാ  കമ്പ്യൂട്ടറിലെ കളി   മതിയാക്ക് മോനെ പുറത്തു പോയി കളിയ്ക്ക്. എപ്പോഴുംഇതിലിങ്ങനെ കളിച്ചാല്‍ കണ്ണിനു കേടാ. ഉണ്ണിക്കുട്ടന്‍പറഞ്ഞു. അമ്മ പൊയ്ക്കൊ. ദേ ഒരു കളി കൂടി. അതു കഴിഞ്ഞാലിപ്പം വരാം. അടുത്ത കളിയും ഉണ്ണിക്കുട്ടന്‍  കളിച്ചുഴിഞ്ഞു. പിന്നെ വിചാരിച്ചു. ഒരു കളി കൂടി കഴിയട്ടെ.
 അപ്പോളാണ് ഒരു വിളി കേട്ടത്. ഉണ്ണിക്കുട്ടാ..ഉണ്ണിക്കുട്ടന്‍തിരിഞ്ഞും മറിഞ്ഞും നോക്കി. ഈ കംപ്യൂട്ടറില്‍നിന്നാണല്ലോ തന്നെ വിളിയ്ക്കുന്നത്.
  ആ അതെ ഞാന്‍തന്നെയാണ്. നീ കളിയ്ക്കുന്ന കംപ്യൂട്ടര്‍തന്നെ. നിനക്കറിയുമോ.. ഒരുപാടു നേരം എന്നെ പ്രവര്‍ത്തിപ്പിച്ചാല്‍എനിയ്ക്കും കുഴപ്പമാണെന്നുള്ളത്. എന്‍റെ ഉള്ളിലും പല സാധനങ്ങളുമുണ്ട്.  ഇങ്ങനെ ഇടതടവില്ലാതെ എന്നെ പ്രവര്‍ത്തിപ്പിച്ചാല്‍ അതോരോന്നായി ചത്തു  പോകും. എനിയ്ക്കും ഒരു വിശ്രമമൊക്കെ വേണ്ടേ...
ഉണ്ണിക്കുട്ടന്‍ ചോദിച്ചു. കമ്പ്യൂട്ടര്‍ചങ്ങാതീ എന്തൊക്കെയാണീപ്പറയുന്നത്. അപ്പോള്‍വീണ്ടും കമ്പ്യൂട്ടറിനകത്തുനിന്നും പറയാന്‍തുടങ്ങി.
           ഉണ്ണിക്കുട്ടാ..കേട്ടോളൂ. എനിയ്ക്കും ഒരുഹൃദയമുണ്ട്.  ഉണ്ണിക്കുട്ടനാകെ സംശയമായി.  അവനതിശയത്തില്‍ ചോദിച്ചു.  ചങ്ങാതീ..നിനക്കും ഹൃദയമുണ്ടെന്നോ..  കമ്പ്യൂട്ടറുടനെ പറഞ്ഞു. അതെ. പ്രൊസസ്സെറെന്നാണ് ആള്‍ക്കാരതിനെ വിളിയ്ക്കുന്നത്. നിരന്തരമായി എന്നെ പ്രവര്‍ത്തിപ്പിച്ചോണ്ടിരുന്നാല്‍ കുറേ കഴിയുമ്പോളത് ഒരുപാടു ചൂടാകും. അതു തണുക്കാന്‍ ഫാനൊക്കെ അകത്തു പിടിപ്പിച്ചിട്ടുണ്ടെങ്കിലും എല്ലാത്തിനും ഒരു പരിധിയൊക്കെയില്ലേ. ചൂടുകൂടി വന്നാല്‍അതങ്ങു ചത്തുപോകും.
പിന്നെയോ...എനിയ്ക്കും ഒരു തലച്ചോറുണ്ട്. ഉണ്ണിക്കുട്ടന് സംശയമായി . അയ്യോ നിനക്കും തലച്ചോറുണ്ടെന്നോ. ഉണ്ണിക്കുട്ടന് അതിശയമായി. അപ്പോള്‍ വീണ്ടും കമ്പ്യൂട്ടറു പറഞ്ഞു--  ഉണ്ണിക്കുട്ടനു വിശ്വസിയ്ക്കാന്‍ പറ്റുന്നില്ലേ?  ആള്‍ക്കാരതിനെ റാമെന്നും മെമ്മറിയെന്നും ഒക്കെയാണു പറയുന്നത്.  അതും ഒരു വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചാല്‍ കേടാകും.
എന്‍റെ തലച്ചോറു പ്രവര്‍ത്തിക്കാതെയിരിക്കുമ്പോള്‍  നിങ്ങളു പറയും ഞാന്‍ തൂങ്ങി നില്‍ക്കുന്നെന്ന്.
ഇതേപോലെ എന്‍റെയുള്ളില്‍ നിങ്ങളുടെ അവയവങ്ങളെ പോലെ തന്നെ കുറേ സാധനങ്ങളുണ്ട്. നിരന്തരം ഒരു വിശ്രമവും തരാതെ എന്നെ പ്രവര്‍ത്തിപ്പിച്ചാല്‍ അതോരോന്നായി പ്രവര്‍ത്തിക്കാതെ യാകും. അപ്പോള്‍ നിങ്ങളുപറയും കംപ്യൂട്ടറിന്‍റെ പണി തീര്‍ന്നു. അതു ചത്തുപോയി എന്നൊക്കെ.ഒന്നുകൂടി വിശദീകരിച്ചു പറഞ്ഞാല്‍ കംപ്യൂട്ടറിന്‍റെ മദര്‍ ബോര്‍ഡു ചത്തു. ഹാര്‍ഡ് ഡിസ്ക്കു ചത്തു. പവര്‍ സപ്ലൈ പോയി എന്നൊക്കെയാണ്  അപ്പോള്‍ നിങ്ങളു പറയുന്നത്.
ഇത്രയും കേട്ടപ്പോള്‍  ഉണ്ണിക്കുട്ടന്‍പറഞ്ഞു. ചങ്ങാതീ എന്‍റ അറിവില്ലായ്മ കൊണ്ടാണ് ഞാന്‍നിനക്ക് ഒരു വിശ്രമവും തരാതെ ഇങ്ങനെ കളിച്ചു കൊണ്ടിരുന്നത്.
അപ്പോള്‍  വീണ്ടും കമ്പ്യൂട്ടര്‍  ഉണ്ണിക്കുട്ടനോടു പറഞ്ഞു. ഉണ്ണിക്കുട്ടാ ഒരു കാര്യം കൂടി ഞാന്‍പറയാം. പരമ രഹസ്യമാ.. പിന്നെ കുറേ നേരം എന്‍റെ കണ്ണ്--- എന്നു പറഞ്ഞാല്‍നിങ്ങളു കാണുന്ന ഈ സ്ക്രീനില്ലെ അത് ചൂടായിക്കഴിഞ്ഞാല്‍ അതില്‍ നിന്നും ഒരു തരം അപകടകാരിയായ രശ്മികള്‍വരും അതും നിങ്ങടെ കണ്ണിനു കേടാ കേട്ടോ. അതുകൊണ്ട് ആവശ്യത്തിനു മാത്രം നിങ്ങളെന്നോട് കളിയ്ക്കുക. അല്ലാത്തപ്പോളെന്നെ വിശ്രമിയ്ക്കാനനുവദിക്കുക. അതാണ്  നിങ്ങള്‍ക്കും എനിയ്ക്കും നല്ലത്. ഉണ്ണിക്കുട്ടന്‍പറഞ്ഞു. ശരി ചങ്ങാതീ. നീയൊരു നല്ല ചങ്ങാതി തന്നെയാ. ഇത്രയും നല്ല കാര്യങ്ങളും നീ എനിയ്ക്കു പറഞ്ഞു തന്നല്ലോ. ഇനിയും ഞാനാവശ്യത്തിനു മാത്രമെ നിന്നെ പ്രവര്‍ത്തിപ്പിക്കുകയുള്ളു. പിറ്റെ ദിവസം തൊട്ട് ഉണ്ണിക്കുട്ടന്‍ വൈകിട്ടു വന്നാല്‍  കൂട്ടുകാരുമായി മുറ്റത്തും പറമ്പിലുമൊക്കെ പോയി കളിച്ചു തുടങ്ങി.വളരെ കുറച്ചു സമയം അത്യാവശ്യത്തിന് വിവരങ്ങള്‍ ശേഖരിയ്ക്കാന്‍ മാത്രം കംപ്യൂട്ടറുപയോഗിച്ചു

Monday, April 15, 2013

ഒരു തണ്ണീര്‍തടത്തിന്‍റെ കണ്ണുനീര്‍തുള്ളി





കൊച്ചു കൂട്ടുകാരെ, നിങ്ങളിപ്പം വാചാരിക്കുന്നതെന്താണെന്നെനിയ്ക്കറിയാം. ആദ്യം ഞാനെന്നെപ്പറ്റി ഒന്നു പറയാം. ഞാനൊരു തണ്ണീര്‍ തടമാണ്. ഒന്നു കൂടി വിശദമായിട്ടു പറഞ്ഞാല്‍ നിങ്ങളുടെ ചുറ്റിനും ഞാനുണ്ട് കൂട്ടുകാരെ.ഞാനാണ് കരയേയും കടലിനേയും  തമ്മില്‍ ബന്ധിപ്പിക്കുന്നത്.
പുഴകളേയും നദികളേയും നീര്‍ച്ചാലുകളേയും, കണ്ടല്‍ക്കാടുകളേയും, ചതുപ്പു നിലങ്ങളേയും, നെല്‍പ്പാടങ്ങളേയും ഒക്കെ നിങ്ങള്‍ക്ക് എന്‍റെ പേരിടാം.
ഇനി നിങ്ങള്‍ക്കു മാത്രമേ എന്നെ രക്ഷിക്കുവാന്‍ കഴിയൂ. എല്ലാവരും പറയുന്നത്  ഇന്നത്തെ കുട്ടികളാണ് നാളത്തെ പൌരന്മാരെന്നല്ലെ. കൊച്ചു കൂട്ടുകാരെ  അതുകൊണ്ടാണ് ഞാന്‍ എന്‍റെ സങ്കടം നിങ്ങളോട് പങ്കുവെയ്ക്കാമെന്നു വിചാരിച്ചത്.

 ഞാന്‍ മനുഷ്യര്‍ക്കു വേണ്ടി എന്തെല്ലാം ഉപകാരമാണെന്നോ ചെയ്യുന്നത്.എന്നെ വിളിയ്ക്കുന്നതു തന്നെ ഭൂമിയുടെ വൃക്കകളെന്നാണ്. എന്നു പറഞ്ഞാല്‍ മനുഷ്യന്‍റെ ശരീരത്തില്‍ വൃക്കകളെങ്ങിനെയാണോ മാലിന്യങ്ങളെ അരിച്ചെടുക്കുന്നത് അതേപോലെ ഭൂമിയിലെ മാലിന്യങ്ങളെയെല്ലാം അരിച്ചെടുക്കുന്ന ഒരു അരിപ്പ പോലെയാണ്  ഞാന്‍ പ്രവര്‍ത്തിക്കുന്നത്.
ഒരു അരിപ്പപോലെ മണ്ണിലെ മഴ വെള്ളത്തിനെ അരിച്ച് അതിലെ മാലിന്യങ്ങളെല്ലാം മാറ്റും. പിന്നെ രാസമാലിന്യങ്ങളെയും ഞാന്‍  അരിച്ചു മാറ്റും. പിന്നെയോ, വെള്ളപ്പൊക്കത്തെ തടയും.അതേ സമയം വരള്‍ച്ചക്കാലത്ത് ഭൂമിയുടെ അടിഭാഗത്തുള്ള ജലനിരപ്പ് കൂട്ടി ഈ ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങള്‍ക്കും വെള്ളം തരും.
 എന്നെ ആശ്രയിച്ച് ധാരാളം മീനുകളും പക്ഷികളും, ജല ജന്തുക്കളും ഒക്കെ കഴിയുന്നുണ്ട്.
 ഇനി ഞാനെന്‍റെ സങ്കടം പറയാം. ഇത്രയും ഉപകാരം ചെയ്തിട്ടും എന്നെ ഈ മനുഷ്യര്‍ എന്തുപദ്രമാണെന്നോ ചെയ്യുന്നത്. വലിയ മലകളിടിച്ച്  കൊണ്ടു വന്ന് എന്നെ ആ മണ്ണിട്ടു മൂടിയിട്ട്  ആ സ്ഥലത്ത് വലിയ വലിയ കോണ്‍ക്രീറ്റു കെട്ടിടങ്ങള്‍ പണിയുകയാണ്.

 കൂട്ടുകാരെ നിങ്ങള്‍ക്ക് ഒരു കാര്യം അറിയണോ? എന്നെ തേടി അന്യ ദേശത്തുനിന്നുപോലും പക്ഷികളെത്തുമായിരുന്നു. പക്ഷെ എന്നെ  മണ്ണിട്ടു നികത്തി നശിപ്പിക്കുന്നതുകൊണ്ട് ഇപ്പോളെന്നെ തേടി അന്യ ദേശത്തു നിന്നുള്ള ദേശാടനക്കിളികളൊന്നും വരാറില്ല കൂട്ടുകാരെ.
എന്നില്‍ എന്തു ഭംഗിയായി വിരിഞ്ഞു നില്‍ക്കുന്ന ആമ്പലും താമരയും ഒക്കെ വംശം  നശിച്ചു പോകാറായിരിക്കുന്നു.എന്നെ ആശ്രയിച്ചു ജീവിച്ച ജീവികളെല്ലാം ഒട്ടു മുക്കാലും  മരിച്ചു മണ്ണടിഞ്ഞു.അവരുടെ വംശ പരമ്പര പോലും ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
 നിങ്ങളു വിചാരിച്ചാലെ ഇനി എന്നെ രക്ഷിയ്ക്കുവാന്‍ പറ്റുകയുള്ളു..
 കൂട്ടുകാരെ നിങ്ങളോര്‍ക്കുന്നില്ലേ  2004-ാമാണ്ടിലെ സുനാമി.അപ്പോള്‍ കുറേ തീരപ്രദേശങ്ങള്‍ രക്ഷപ്പെട്ടതു തന്നെ എന്‍റെ കൂട്ടത്തില്‍ പ്പെട്ട കണ്ടല്‍ക്കാടുകളുള്ളതു കൊണ്ടായിരുന്നു.
അതിലെ മരങ്ങളുടെ വേരുകളാണ്  സുനാമി തിരകളെ അവിടെ തടുത്തു നിര്‍ത്തിയത്.
  ഇപ്പോള്‍ നിങ്ങള്‍ കേള്‍ക്കുന്നില്ലേ... വരള്‍ച്ച ബാധിച്ചു. ഭയങ്കര വെയില്, ചൂട് , വെള്ളമില്ല എന്നൊക്കെ. എന്നെ  മണ്ണിട്ടു മൂടി വലിയ വലിയ കെട്ടിടങ്ങളും ഫ്ലാറ്റുകളും ഒക്കെ പണിയുമ്പോള്‍ മനുഷ്യനിതൊന്നും  ഓര്‍ത്തിരുന്നില്ല കൂട്ടുകാരെ. അതുകൊണ്ട് എനിയ്ക്കൊന്നേ പറയാനുള്ളു. ഇനിയെങ്കിലും നിങ്ങളെങ്കിലും എന്‍റെ ഈ സങ്കടം കേള്‍ക്കണം.എന്നെ മണ്ണിട്ടു മൂടിക്കളയല്ലേ കൂട്ടുകാരേ..
 എല്ലാ വര്‍ഷവും ഫെബ്രുവരി രണ്ടാം തീയതിഎനിയ്ക്കുള്ള ദിവസമായിട്ട് ലോകരാഷ്ട്രങ്ങള്‍ റംസാര്‍ ഉടംമ്പടിയും ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്. അതെല്ലാം മറന്നു കൊണ്ടാണ് ഈ കാണിയ്ക്കുന്നതൊക്കെയും. ഇപ്പോളെന്‍റെ കരച്ചിലിന്‍റെ കാരണം നിങ്ങള്‍ക്കു മനസ്സിലായി കാണുമല്ലൊ.
എന്‍റെ അവസാനത്തെ കണ്ണുനീര്‍ത്തുള്ളി വറ്റുന്നതുവരെ ഞാനിങ്ങനെ സങ്കടം പറഞ്ഞ്  കരഞ്ഞു കൊണ്ടേയിരിയ്ക്കും.