Saturday, May 26, 2012

പൂവിനെ സ്നേഹിച്ച മണിക്കുട്ടിയും മണിക്കുട്ടിയെ സ്നേഹിച്ച പൂവും.







 അങ്ങിനെ ഒരു ദിവസം മണിക്കുട്ടിയുടെ റോസാച്ചെടിയിലൊരു കുഞ്ഞു മൊട്ടു വന്നു. മണിക്കുട്ടിക്ക് അന്ന് ഒരുപാടു സന്തോഷമുള്ള ദിവസമായിരുന്നു. അവളോടി ചെന്ന് ഈ വിവരം എല്ലാവരോടും പറഞ്ഞു. അച്ഛനോട്, അമ്മയോട്, മുത്തച്ഛനോട് മുത്തശ്ശിയോട്, ചേട്ടനോട്. എന്നുവേണ്ട വീട്ടിലെ കറുമ്പി പൂച്ചയോടും ടൈഗറു പട്ടിയോടും വരെ ഈ സന്തോഷ വാര്‍ത്ത പറഞ്ഞു. മണിക്കുട്ടിയുടെ ക്ലാസ്സിലെ കൂട്ടുകാരി ചിന്നുവാണ് ആ റോസാച്ചെടി അവള്‍ക്കു കൊടുത്തത്.  മണിക്കുട്ടി അതിനെ വീടിന്‍റ മുറ്റത്ത് ഒരരുകിലായി നട്ടു. എന്നും രാവിലെ എണീറ്റാലാദ്യം ചെന്ന് റോസാചെടിയോട് കുറച്ചു വര്‍ത്തമാനം പറയും.എന്നിട്ട് ചെടിയുടെ ചുവട്ടില്‍ വെള്ളം ഒഴിക്കും. അങ്ങിനെ  കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അതിന് പുതിയ ഒരു ശിഖരം  പൊട്ടി മുളച്ചു.  അപ്പോള്‍ മുതല്‍ മണിക്കുട്ടി അതിനെ കൂടുതല്‍  ശ്രദ്ധിക്കാന്‍ തുടങ്ങി.  കുറച്ചുകൂടി കൂടുതല്‍ വെള്ളം ഒഴിക്കാന്‍തുടങ്ങി. അതേപോലെ അടുത്തവീട്ടില്‍ ചെന്ന് കുറച്ചു ചാണകം കൊണ്ടുവന്ന് ചെടിക്ക് ഇട്ടു കൊടുത്തു. ഇതെല്ലാം കൂട്ടു കാരി ചിന്നു അവള്‍ക്ക് പറഞ്ഞു കൊടുത്തതായിരുന്നു. മനുഷ്യ കുഞ്ഞുങ്ങള് വളരാന്‍ ആഹാരം കഴിക്കുന്നതുപോലെ ചെടിക്കും വളരാന്‍ ആഹാരം വേണമെന്നും അതേപോലെ വെള്ളവും  ഒഴിച്ചു കൊടുക്കണമെന്നും എല്ലാം. ചെടിക്കും വിശപ്പും ദാഹവും എല്ലാമുണ്ടെന്ന് മണിക്കുട്ടിക്ക്  അറിയാമായിരുന്നു. ഓരോ ദിവസവും  മണിക്കുട്ടി റോസാചെടിയിലെ മൊട്ട് വലുതാകുന്നതു നോക്കി സന്തോഷിക്കും. ഒരു ദിവസം ഒരു ചിത്ര ശലഭം അതു വഴി വന്നു. ശലഭം മൊട്ടിന്‍റടുത്തു ചെന്ന് ഒന്നു വട്ടം പറന്നു. അപ്പോള്‍ മണിക്കുട്ടി ശലഭത്തിനോടു ചോദിച്ചു എന്തിനാണ് ചിത്ര ശലഭമേ ഇങ്ങനെ എന്‍റ മൊട്ടിനു ചുറ്റും  വട്ടമിട്ടു പറക്കുന്നതെന്ന്. അപ്പോള്‍ ശലഭം പറഞ്ഞു, അത്  ഈ  മൊട്ടു വിരിയാറായോ എന്ന് നോക്കിയതാ. അപ്പോള്‍ മണിക്കുട്ടി ചോദിച്ചു.. എന്നിട്ട് ശലഭത്തിനെന്തു തോന്നി. വിരിയാറായോ. അപ്പോള്‍ ശലഭം പറഞ്ഞു. ഈ മൊട്ട് നാളെ വിരിയും.     അന്നു രാത്രി മുഴുവനും  മണിക്കുട്ടി റോസാപ്പൂവ് വിരിയുന്നതും വിചാരിച്ചു കിടന്നു. പിറ്റെന്ന് കാലത്തെ മണിക്കുട്ടി നേരത്തെ എണീറ്റു.. . അവളോടി റോസാ ചെടിയുടെ അടുത്തേക്കു ചെന്നു. അവള്‍ക്ക് അത്ഭുതമായി. ചിത്ര ശലഭം പറഞ്ഞതു പോലെ  മൊട്ടു വിരിഞ്ഞു. നല്ല ഭംഗിയും മണവുമുള്ള നല്ലൊരു റോസാപ്പൂവ് ചെടിയില്‍ നില്‍ക്കുന്നു.അവളെല്ലാവരേയും വിളിച്ചു കാണിച്ചു. അവളുടെ റോസാചെടിയിലെ പൂവിനെ. അന്നും പതിവു പോലെ ചിത്ര ശലഭം വന്നു. ശലഭം പൂവിനു ചുറ്റും വട്ടമിട്ടു പറന്നു. അപ്പോള്‍ മണിക്കുട്ടി ശലഭത്തിനോടു ചോദിച്ചു. നീ ഇനിയും എന്തിനാണ് വട്ടമിട്ടു  പൂവിനു ചുറ്റും പറക്കുന്നത്. അപ്പോള്‍ ശലഭം പറഞ്ഞു. അത് ഇപ്പോള്‍  ഞാന്‍ നോക്കിയത് ഈ പൂവെന്നു കൊഴിയുമെന്നാണു മണിക്കുട്ടി.     അതു കേട്ടപ്പോള്‍ മണിക്കുട്ടി സങ്കടത്തോടെ ചോദിച്ചു . എന്താണു ശലഭമേ ഈ പറയുന്നെ. എന്‍റ പൂവു കൊഴിഞ്ഞു പോകുമെന്നോ..        ഇല്ല ഞാനൊരിക്കലും എന്‍റ പൂവിനെ കൊഴിഞ്ഞു പോകാന്‍ സമ്മതിക്കില്ല. അപ്പോള്‍ ശലഭം വീണ്ടും മണിക്കുട്ടിയോടു പറഞ്ഞു. മനുഷ്യര്‍ മരിക്കുന്നതുപോലെ വിരിഞ്ഞപൂവും കൊഴിഞ്ഞുപോകും.അതു പ്രകൃതി നിയമമാണു മണിക്കുട്ടി. അതില്‍ നീ സങ്കടപ്പെട്ടിട്ട് ഒരു കാര്യവുമില്ല.ശലഭം അകലേക്കു പറന്നുപോയി. മണിക്കുട്ടി പൂവിന് ഒരു ചക്കരയുമ്മ കൊടുത്തു. എന്നിട്ടു പറഞ്ഞു. പൂവെ നീ എന്നെ വിട്ടു പോകല്ലെ. എനിക്ക് അതു സഹിക്കാന്‍ പറ്റുകയില്ല. അത്രക്ക് എനിക്ക് നിന്നെ ഇഷ്ടമാണ്.അപ്പോള്‍ മണിക്കുട്ടിയുടെ സങ്കടം കണ്ടിട്ട് പൂവു പറഞ്ഞു. മണിക്കുട്ടി വിഷമിക്കേണ്ട. നീ വീണ്ടും ചെടിക്ക് വെള്ളവും വളവും എല്ലാം നല്‍കണം. ഞാന്‍ കൊഴിഞ്ഞു പോയാലും അടുത്ത ഒരു കുഞ്ഞു മൊട്ടായിട്ട് ഈ ചെടിയില്‍ ഒരു ശിഖരത്തില്‍ വരും അപ്പോള്‍ കുറച്ചു ദിവസം കഴിയുമ്പോള്‍ ആമൊട്ടു വലുതായി വീണ്ടും പൂവായി മണിക്കുട്ടിയുടെ ചക്കര ഉമ്മ മേടിക്കുവാന്‍ ഞാന്‍ വരും. അങ്ങിനെ ശലഭം പറഞ്ഞതുപോലെ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍  പൂവു കൊഴിയുവാന്‍ തുടങ്ങി.    വീണ്ടും മൊട്ടു വരുന്നതും പ്രതീക്ഷിച്ച്   മണിക്കുട്ടി  വെള്ളവും വളവും റോസാചെടിക്ക് കൊടുത്തു കൊണ്ടേയിരുന്നു.


Friday, May 4, 2012

എന്നോടെന്തിനീക്രൂരത









 .ഞാനൊരുപാവം പിടിയാന  ആണ്.
                    കൂട്ടുകാരെ കേട്ടോളു. എന്നോടു ചെയ്യുന്ന ക്രൂരത.കാട്ടില്‍ കളിച്ചു നടന്ന കാലത്താണ് ചതിക്കുഴി ഉണ്ടാക്കി  അവരെന്നെ പിടിച്ചത്. നാട്ടില്‍ കൊണ്ടുവന്ന അവരെന്നോട് ആദ്യമാദ്യം നല്ല സ്നേഹത്തിലാണ് പെരുമാറിയത്. അവരെന്നു പറഞ്ഞാല് മനുഷമ്മാര്.പിന്നെ പിന്നെ എന്നെ അവര് ഉപദ്രവിക്കാന്‍ തുടങ്ങി. എടത്തിയാനെ വലത്തിയാനെ എന്നൊക്കെ പറയും. അവരുടെ ഭാഷ ..എനിയ്ക്കതൊട്ട് അറിയത്തും ഇല്ല. അവരു വിചാരിക്കുന്നതുപോലെയല്ലെങ്കില്‍  നീളമുള്ള ഒരു വടിവെച്ച് എന്‍റ പുറം അടിച്ചു പൊളിക്കും. വേദന കൊണ്ട് ഞാന്‍ ബ്രാ..............എന്ന് കരയും. പിന്നെ ഇരുമ്പിന്‍റ ഒരു വടിയും കാണും .  അറ്റം വളഞ്ഞ ആ വടിക്ക് ആനത്തോട്ടിയെന്നാണ് പറയുന്നത്.അതു വെച്ച് എന്‍റ ചെവീടെ പുറകിലിട്ട് ആഞ്ഞു കുത്തും. എന്നെ നയിച്ചോണ്ടു പോകുന്നത്  മെലിഞ്ഞുണങ്ങി അശുവായ രണ്ടു പാപ്പന്മാരാണ്. ഒരു വലിയ പാപ്പാനും ഒരു ചെറിയ പാപ്പാനും.അവരുടെ വിചാരം അവരെ പേടിച്ചിട്ടാണ്  അവരു പറയുന്നതുപോലെ ഞാനെല്ലാം ചെയ്യുന്നതാണെന്നാണ്. അതൊന്നുമല്ല കൂട്ടുകാരെ. എനിക്ക് അവരെക്കാളും എന്നാ ശക്തിയാ. ഞാനൊന്നു തോണ്ടിയാലവരു ദൂരെ കിടക്കും. ചെറുതിലേ അമ്മ എന്നെ അനുസരണ ശീലം പഠിപ്പിച്ചതുകൊണ്ട് ഞാനെല്ലാം അനുസരിക്കും.
       ഇനി എന്നെക്കൊണ്ടു ചെയ്യിക്കുന്ന പണി എന്താണെന്നു നിങ്ങക്കു കേക്കണോ. കാട്ടിലെ കൂപ്പിക്കൊണ്ടു പോയി തടി പിടിപ്പിക്കല്‍. കൂപ്പെന്നു പറഞ്ഞാല്‍ ഒരുപാടു വൃക്ഷങ്ങളു വളരുന്നസ്ഥലം. അവിടെ വെട്ടിയിടുന്ന തടിയെല്ലാം എടുത്തോണ്ട് ദൂരെ ലോറി കിടക്കുന്നിടത്തു കൊണ്ടു പോയി ഇടണം. എനിക്കാണേല്‍ കൊമ്പും ഇല്ല. അതിനവരു ചെയ്യുന്ന പണി എന്താണെന്നോ വലിയ വടം തടിയില്‍ ചുറ്റിയിട്ട് അതിന്‍റ മറ്റെയറ്റം എന്‍റ അണപ്പല്ലുവെച്ച് കടിച്ചു പിടിപ്പിക്കും. എന്നിട്ട് തുമ്പിക്കൈ ചുറ്റി വലിക്കണം. എന്‍റ കഷ്ടപ്പാടു നിങ്ങളൊന്നു് ഓര്‍ത്തു നോക്കിക്കേ. എന്നിട്ടൊരു പറച്ചിലും തടിപിടിക്കാന്‍ പിടിയാനെയാണ് ഏറ്റവും പറ്റിയതെന്ന്.
     പിന്നെ വേറൊരു സങ്കടം എന്താണെന്നു വെച്ചാല്‍ ആഹാരോം നേരെ ചൊവ്വേ തരത്തില്ല. എന്‍റ ഉടമസ്ഥനോട് എനിക്കുള്ള ആഹാരം വാങ്ങിക്കാനുള്ള പൈസ          കണക്കു പറഞ്ഞ് വാങ്ങും .എന്നിട്ട് അതും പാപ്പാന്മാരങ്ങ് വഹിക്കും. എന്തു ചെയ്യാം ഞാനൊരു മിണ്ടാപ്രാണി മൃഗമായി പ്പോയില്ലേ.

നിങ്ങളോടു ഞാനൊരു കാര്യം പറയാം. നല്ല രസമാണേ. കേട്ടോളു. ഒരു ദിവസം ഇതേ പോലെ എന്നെ ഒരിടത്ത്  തടിപിടിക്കാന്‍ കൊണ്ടുപോയി. എനിയ്ക്ക് എടുക്കാവുന്നതിലും വലിയ ഭാരമുള്ള മൂന്നു തേക്കും തടിയായിരുന്നു. വലിയാനെ..വലിയെടീ എന്നും പറഞ്ഞ് ആ  തോട്ടിവെച്ച് എന്‍റ കാലിലിട്ട് കുത്തുവേം അടിക്കുകേം ഒക്കെചെയ്ത് എന്നേക്കൊണ്ട് ആ മൂന്നുതടീം പിടിപ്പിച്ചു ദൂരെക്കൊണ്ടിടീച്ചു കൂട്ടുകാരെ. എന്നിട്ട് ഒരു തെങ്ങോല പോലും എനിക്കു വെട്ടിത്തന്നില്ല. അതും പോരാഞ്ഞ് എന്നെ ഒരു കടേടെ മുമ്പിക്കൊണ്ടു നിര്‍ത്തി എന്‍റ പാപ്പമ്മാര് മൃഷ്ടാന്നം വയറു നിറയെ കഴിച്ചു. അവര് എന്നെ  ഒരു മരത്തിന്‍റ ചോട്ടില്‍ തളച്ചിട്ട് കിടന്നുറങ്ങുവാരുന്നു. ഞാനിവിടെ വെശന്നു പൊരിഞ്ഞു നിക്കുവാണെ. അവരുറങ്ങി കിടന്നപ്പം രണ്ടിനേം  ഫുട്ബാളു തട്ടുന്നതുപോലെ ഒരു തട്ടു കൊടുത്തു. ചെറുതായിട്ടേ തട്ടിയുള്ളു കേട്ടോ. അവരുരുണ്ട് ദൂരെ ചെന്നു കിടന്നു. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നും പറഞ്ഞ് ഞാനും നിന്നു. അവര്‍ക്ക് കാര്യം പിടികിട്ടി.  അവക്കു വിശന്നു നിക്കുവാണെന്ന് രണ്ടുപേരും കൂടി പറയുന്ന കേട്ടു. കുറച്ചു കഴിഞ്ഞപ്പം ഒരു കുലപ്പഴം ദേ എന്‍റ മുമ്പില്‍. ഞാന്‍ കുശാലായി തിന്നു. അന്നെനിക്കു മനസ്സിലായി പ്രതികരിക്കാതിരുന്നാലീ മനുഷമ്മാര്  നടുവൊടിയുന്നതുവരെ പണി എടുപ്പിക്കും എന്നിട്ട് പട്ടിണിക്കിടുകേം ചെയ്യുമെന്ന്. ഞങ്ങളിങ്ങനെ ഇടയ്ക്കിടയ്ക്ക് പിണങ്ങുന്നതിനാണ് അവരു പറയുന്നത് ആന ഇടഞ്ഞേ..ആള്‍ക്കാരെ ഉപദ്രവിച്ചേ... എന്നൊക്കെ. ഞങ്ങളോടു ചെയ്യുന്ന ക്രൂരത ആരും പറയുന്നുമില്ല. അറിയുന്നുമില്ല. ഞങ്ങളു പിണങ്ങിയാമാത്രം എല്ലാവരുമറിയുകേം ചെയ്യും. അതു കൊള്ളാമോ കൂട്ടുകാരെ നിങ്ങളുതന്നെ ഉത്തരം പറ.