Thursday, December 22, 2011

ഒരു പൂന്തേനരുവിയുടെ നൊമ്പരം




ഒരു പൂന്തേനരുവി ഒരുപാടു വേഗത്തിലൊഴുകിയൊഴുകി വരുകയായിരുന്നു. വഴിയിലൊരിടത്തുവെച്ച് ഒരു കട്ടുറുമ്പിനെ ഒരു കടലാസു വഞ്ചിയില്‍ കയറ്റി ഒരു കുസൃതിക്കുട്ടന്‍
പൂന്തേനരുവിയിലോട്ടൊഴുക്കിവിട്ടു. കട്ടുറുമ്പു വിചാരിച്ചു എന്താണേലും ഈ പൂന്തേനരുവീടെ കൂടെ പോകാം. വഴിയിലെ കാഴ്ചകളും കാണാം.പുതിയ പുതിയ നാടുകളും കാണാം. നാട്ടാരേയും കാണാം.പൂന്തേനരുവി ഒഴുകി പോയടത്തുകൂടിയൊക്കെ ആ കടലാസു വഞ്ചിയും ഒഴുകി. അങ്ങനെ ആ കട്ടുറുമ്പ് കാണാത്ത കരകളെല്ലാം കണ്ടുകണ്ട് മുന്നോട്ടു പോയി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ആ പൂന്തേനരുവിയും കട്ടുറുമ്പും നല്ല ചങ്ങാതിമാരായി.കട്ടുറുമ്പ് പൂന്തേനരുവിയോടു ചോദിച്ചു. പൂന്തേനരുവി..ചങ്ങാതി  നീയെവിടെ നിന്നും വരുന്നു.   നീയെവിടെയ്ക്കാണീ തിടുക്കത്തിലൊഴുകിയൊഴുകി പോകുന്നത്. ഞാന്‍ നിന്‍റ വെള്ളത്തിന്‍റ കൂടെ ഈ കടലാസു വഞ്ചിയില്‍ നിന്നോടൊപ്പം കൂടിയിട്ട് കുറേനേരമായി. എവിടുന്നാണ് നീ വരുന്നത്. ഞാന്‍ വഴിയ്ക്കു വെച്ചാണ് നിന്‍റകൂടെ കൂടിയത് .അപ്പോള്‍ പൂന്തേനരുവി കട്ടുറുമ്പിനോടു പറഞ്ഞു.കൂട്ടുകാരാ ഞാനങ്ങ് ദൂരെ എന്‍റച്ഛന്‍റടുത്തു നിന്നും  വരുകയാണ്. ഞാനെന്‍റ അമ്മയുടെ അടുത്തേയ്ക്ക് എളുപ്പം ഒഴുകി പോകുകയാണ്.കട്ടുറുമ്പ് അതിശയത്തില്‍ ചോദിച്ചു. അച്ഛന്‍റടുത്തു നിന്നോ.ഹാ...ഹാ അതു കൊള്ളാമല്ലോ.
ആരാണു നിന്‍റച്ഛന്‍ .പൂന്തേനരുവി പറഞ്ഞു. നീ കേട്ടിട്ടില്ലേ.കറുമ്പന്‍മല. കറുമ്പന്‍മലയാണെന്‍റച്ഛന്‍ .വീണ്ടും കട്ടുറുമ്പിനു സംശയമായി.അപ്പോള്‍ നിന്‍റ അമ്മയാരാ.  പൂന്തേനരുവി പറഞ്ഞു.  അതോ അത് അറബിക്കടലെന്നു നീ കേട്ടിട്ടില്ലേ.ആ അറബിക്കടലാണെന്‍റയമ്മ.കട്ടുറുമ്പിനു വീണ്ടും സംശയമായി. പൂന്തേനരുവിയോടു ചോദിച്ചു. നീയെന്തിനാണിത്ര വേഗത്തിലീ പാഞ്ഞൊഴുകുന്നത്. നീയൊന്നു നിന്നേ..ഞാനൊരു കര്യം പറയട്ടെ.     അപ്പോള്‍ പൂന്തേനരുവി ഒരുപാടു സങ്കടത്തില്‍ പറഞ്ഞു .അതു ചങ്ങാതീ  നില്‍ക്കാനൊന്നും ഒട്ടും സമയമില്ല. ഞാന്‍ വെപ്രാളപ്പെട്ട് ഓടുന്നതെന്താണെന്നു വെച്ചാല്‍ എപ്പോഴാണ് മനുഷ്യേരു വന്ന് എന്നെ തടഞ്ഞു നിര്‍ത്തുന്നതെന്നറിയത്തില്ല.അവരു വന്ന് തടയിണകെട്ടി തടഞ്ഞു നിര്‍ത്തുന്നതിനു മുമ്പേ എന്‍റയമ്മേടടുത്തെത്തി കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കണം. അതിനാണ്  ഞാനീ വേഗത്തിലോടുന്നത്.കട്ടുറുമ്പിനു പൂന്തേനരുവിയുടെ നൊമ്പരം  മനസ്സിലായി. കട്ടുറുമ്പു പൂന്തേനരുവിയോടു പറഞ്ഞു. എനിയ്ക്കു നിന്‍റ വിഷമം മനസ്സിലായി പൂന്തേനരുവി. എളുപ്പം ഒഴുകിയ്ക്കോ. നീ പറഞ്ഞതു ശരിയാ ഒരു ദയയുമില്ലാത്തമനുഷ്യേര് എപ്പോഴാണ് നിന്നെ തടുത്തു നിര്‍ത്തുന്നതെന്നറിയത്തില്ല.വഴിയിലൊരിടത്ത് ഒരു മരം കിടന്നതില്‍ കയറി കട്ടുറുമ്പ് രക്ഷപ്പെട്ടു . പൂന്തേനരുവി വേഗത്തിലൊഴുകി അമ്മയുടെ അടുത്തേയ്ക്കും പോയി.














Friday, December 9, 2011

പച്ചക്കുതിര



കുട്ടനു പറമ്പിലൊക്കെ കളിച്ചു നടക്കാന്‍ ഒരുപാടിഷ്ടമാണ്. പറമ്പില്‍ നടക്കുമ്പോള്‍ കുട്ടന്‍ ചെടിമേലിരിക്കുന്ന പൂത്തുമ്പിയോടും പുവിനോടും ചിത്ര ശലഭത്തിനോടും ഒക്കെ കാര്യങ്ങളു പറയുകയും ചോദിക്കുകയും ഒക്കെ ചെയ്യും. അവരൊക്കെയാണു കുട്ടന്‍റ കൂട്ടുകാരും.ഒരു ദിവസം കുട്ടനൊരു പച്ചക്കുതിരയെ കണ്ടു. കുട്ടനതിനെ തന്നെ നോക്കിക്കൊണ്ടിരുന്നു. പച്ചക്കുതിര ഒരുപാടുയരത്തില്‍ ചാടുന്നത്  കണ്ടു. പച്ചക്കുതിരയോട്  ചോദിച്ചു. ഹായ് നീയെന്തുയരത്തില്‍ ചാടുന്നു പച്ചക്കുതിരേ.
 എനിയ്ക്കിതു കണ്ടിട്ട് കൊതി വരുന്നു.  കുട്ടനതുപോലൊന്നു ചാടാന്‍ നോക്കി. ദേ തടുപെടാന്നും പറഞ്ഞ് കുട്ടന്‍ താഴെ വീണു.   പച്ചക്കുതിരയോട് കുട്ടന്‍ ചോദിച്ചു. ഞാനൊരു കാര്യം ചോദിച്ചാ നീ സത്യം പറയുമോ. പച്ചക്കുതിര പറഞ്ഞു. ഞാന്‍ സത്യമേ പറയൂ.  ചോദിച്ചോളൂ.. നീയെന്തു ഭക്ഷണമൊക്കെയാ കഴിയ്ക്കുന്നത്. അതു കേട്ടു പച്ചക്കുതിര ഒരു ചിരിചിരിച്ചു.ഹാ...ഹാ... ഇതെന്തു ചോദ്യമാ കുട്ടാ. ഞങ്ങളു പുല്‍ച്ചാടികളല്ലേ. ഈ പേരുപോലെ തന്നെ ഞങ്ങള് ഈ തളിരു പുല്ലും ഇലയും ഒക്കെ തിന്നാ ജീവിക്കുന്നേ.നീയെന്താ അങ്ങിനെ ചോദിച്ചെ കുട്ടാ. അപ്പോള്‍ കുട്ടന്‍ പറഞ്ഞു.  എനിയ്ക്ക് അമ്മ ഇറച്ചീം മീനും ഒക്കെയാണ് തരുന്നത്. എന്നിട്ടു പറയും ഇതൊക്കെ തിന്നാ നല്ല ശക്തി കിട്ടും. ഓടാനും ചാടാനും ഒക്കെപ്പറ്റും എന്നൊക്കെ. അപ്പോള്‍ പുല്‍ച്ചാടി വീണ്ടും അവനോടു പറഞ്ഞു. അതു മനുഷരുടെ വെറുതെയുള്ള തോന്നലാ,  നീയിപ്പോള്‍ കണ്ടില്ലേ. ഇറച്ചി തിന്നുന്ന നീയും പുല്ലു തിന്നുന്ന ഞാനും തമ്മിലുള്ള വ്യത്യാസം. കുട്ടനപ്പോള്‍  പുല്‍ച്ചാടിയോടു പറഞ്ഞു. ശരിയാ പുല്‍ച്ചാടി എനിയ്ക്കു മനസ്സിലായി. അന്നു വീട്ടില്‍ എത്തിയപ്പോള്‍ കുട്ടനമ്മയോടു പ്രത്യേകം പറഞ്ഞു. അമ്മേ ഇന്നുമുതലെനിയ്ക്ക് പച്ചക്കറിയാഹാരം മതി. ഇറച്ചിയും മീനും ഒന്നും വേണ്ട. എന്നിട്ടു പുല്‍ച്ചാടിയുടെ കാര്യവും പറഞ്ഞു.പുല്ലു മാത്രം തിന്നുന്ന പുല്‍ച്ചാടിക്ക് ഒരുപാടുയരത്തില്‍ ചാടാന്‍ പറ്റുന്നത്.