Tuesday, August 7, 2012

രാത്രി സഞ്ചാരികള്‍



ഞാനിവിടെ പതുങ്ങി ഇരിക്കാന്‍തുടങ്ങിയിട്ട് രണ്ടു ദിവസമായി  കൂട്ടുകാരെ.  എന്തെന്നായിരിക്കും നിങ്ങളുടെ വിചാരം.എന്തുപറയാനാണ് എന്‍റെ കൂട്ടുകാരനില്ലാത്തതു കൊണ്ടാണ് . ഞങ്ങളു രണ്ടുപേരും നല്ല ചങ്ങാതിമാരായിരുന്നു.
ഒരു വീട്ടിലെ തെങ്ങിന്‍ചുവട്ടിലുള്ള പൊത്തിലായിരുന്നു  ഞങ്ങള്‍താമസിച്ചിരുന്നത്. രാത്രി ആകുമ്പോള്‍ഞങ്ങളു പമ്മി പമ്മി വെളിയിലിറങ്ങും. ആ വീട്ടില്‍ഒരു പട്ടിച്ചേട്ടനും ഒരു പൂച്ചപ്പെണ്ണും  ഉണ്ടായിരുന്നു.ഉള്ളതു പറയാമല്ലൊ കൂട്ടുകാരെ പട്ടിച്ചേട്ടനെ ഞങ്ങക്കു പേടിയായിരുന്നു. പക്ഷെ പൂച്ചപ്പെണ്ണിനെ ഞങ്ങക്കൊരു പേടിയും ഇല്ലായിരുന്നു. പൂച്ചപ്പെണ്ണിനു രാത്രിയില്‍ വീട്ടുകാരു കൊണ്ടുക്കൊടുക്കുന്ന മീനും ചോറും അത്രയും ഞങ്ങളു രണ്ടുപേരും കൂടിയാണ് തിന്നുന്നത്. അവള്‍ക്ക് ഞങ്ങളെ പേടിയായിരുന്നു. ആദ്യമാദ്യം അവളെതിര്‍ത്തു നോക്കി. ഞങ്ങളു രണ്ടുപേരും കൂടി കിര്‍ര്‍............ കിര്‍....എന്നൊരു ശബ്ദം ഉണ്ടാക്കിക്കൊണ്ട് അവളുടെ നേരെ ഒരു ചാട്ടം ചാടുമ്പോളവള്‍ പേടിച്ച് വാഴച്ചോട്ടില്‍ പോയി പതുങ്ങി ഇരുന്നോളും.
  അങ്ങനെ    രാത്രി വെളുക്കുവോളം ഞങ്ങളു നല്ല സന്തോഷത്തില്‍അവിടൊക്കെ കളിച്ചു രസിച്ചു നടക്കും. അതിനിടയില്‍പുതിയ പുതിയ  പൊത്തുകളും  മണ്ണിലുണ്ടാക്കും. ഓരോ ദിവസവും ഞങ്ങളു പൊത്തുകള്‍മാറി മാറിയാണ്  പകലു കഴിച്ചു കൂട്ടുന്നത്. ഇന്നിരിക്കുന്ന പൊത്തില്‍ഞങ്ങളു നാളെ ഇരിക്കത്തില്ല. കാരണം എന്താണെന്നൊ കൂട്ടുകാരെ ശത്രുക്കളില്‍നിന്നും രക്ഷ നേടാനാണ്. പാമ്പും പട്ടിയും ഒക്കെയാണ് ഞങ്ങളുടെ ശത്രുക്കള്‍.
അങ്ങനെയിരുന്ന ഒരു ദിവസമാണ് ആ അപകടമുണ്ടായത്.
അവിടുത്തെ വീട്ടുകാരി  പ്ലാസ്റ്റിക്‍സഞ്ചികളില്‍പച്ചക്കറി  നട്ടു പിടിപ്പിക്കാന്‍തുടങ്ങി.
ആ പ്ലാസ്റ്റിക്‍ ‍സഞ്ചികളു കണ്ടപ്പോഴേ എന്‍റെ കൂട്ടുകാരനു ദേഷ്യം വന്നു. അതെന്താണെന്നോ കൂട്ടുകാരെ   ഈ പ്ലാസ്റ്റിക്‍ മണ്ണിലെത്ര നാളായാലും അലിയാതെ കിടക്കും. .ഞങ്ങളു മണ്ണുതോണ്ടി പൊത്തൊണ്ടാക്കുമ്പോള്‍ പ്ലാസ്റ്റിക്‍  സഞ്ചികളു  മണ്ണിലലിയാതെ കിടക്കുന്നതു കൊണ്ട് ഞങ്ങക്കു വലിയ പ്രയാസമാ  മണ്ണു തോണ്ടാന്‍ .. അതും അല്ലാ അതില്‍ നിന്നും വരുന്ന വിഷവാതകവും നമ്മളു ജീവനുള്ളവര്‍ക്കെല്ലാം കേടാണന്നല്ലേ അറിവുള്ളവരു പറയുന്നത്.
  പച്ചക്കറി സഞ്ചികള്‍ അവന്‍ പതുക്കെ പതുക്കെ കടിച്ചു മുറിച്ചിടാന്‍ തുടങ്ങി.  .ഞാനവനോട് പലപ്രാവശ്യവും പറഞ്ഞു  അതിനകത്തൊന്നും കയറി കുത്തിമറിയാന്‍ പോകല്ലേയെന്ന്. പക്ഷെ അവന്‍ കേട്ടതേയില്ല കൂട്ടുകാരെ. അവന്‍പച്ചക്കറി നട്ടിരുന്ന പ്ലാസ്റ്റിക്‍ സഞ്ചിയിലെ മണ്ണെല്ലാം ഒരുദിവസം രാത്രി തോണ്ടി വെളിയിലും ഇട്ടിട്ട് ഒട്ടു മുക്കാലും കടിച്ചു മുറിച്ചും കളഞ്ഞു. .
 അന്ന് ആ വീട്ടുകാരത്തിക്ക് മനസ്സിലായി പറമ്പിലെവിടെയോ ഞങ്ങളിരുപ്പുണ്ടെന്ന്. ഒരു ദിവസം രാത്രി ഞങ്ങളു മാളത്തീന്നു വെളീലിറങ്ങയപ്പോളൊരു മുഴുത്ത ഉണക്ക മീന്‍കിടക്കുന്നു കൂട്ടുകാരെ. എന്‍റെ കൂട്ടുകാരനെന്തു കണ്ടാലും ആര്‍ത്തിപിടിച്ച് ഒരു തീറ്റയാണ്. ഞാന്‍വിചാരിക്കും അവന്‍തിന്നു കഴിഞ്ഞ് മിച്ചം വല്ലതും ഉണ്ടേല്‍ തിന്നാമെന്ന്. അങ്ങനെ അന്ന് ആ ഉണക്കമീനിന്‍റെ മുക്കാലും അവന്‍തിന്നു. തിന്നു കഴിഞ്ഞതും അവന്‍കിടന്ന് വട്ടം കറങ്ങുന്നതു കണ്ടു.എനിക്കു മനസ്സിലായി എന്തോ കുഴപ്പം പറ്റിയെന്ന്. എനിക്കു സങ്കടം വന്നു.
 അവനവസാനമായി എന്നോടു പറഞ്ഞു.എടാ കൂട്ടുകാരാ ഈ ഉണക്കമീനിനകത്ത് നമ്മളെ കൊല്ലാനുള്ള വിഷമുണ്ടേ നീ ഇതിന്‍റെ ബാക്കി തിന്നല്ലേ എവിടേലും പോയി രക്ഷപ്പെട്ടോ എന്ന്. അങ്ങനെ അവന്‍അന്നു രാത്രി അവിടെ ചത്തു വീണു. ഞാനാ പൊത്തിലൊളിച്ചു.
പിറ്റെ ദിവസംരാവിലെ വീട്ടുകാരി പറയുന്നതു കേട്ടു.ഹോ..ആ പെരുച്ചാഴി എന്താണേലും ചത്തു. ഇനിയെന്‍റെ പച്ചക്കറിയൊക്കെ രക്ഷപ്പെട്ടോളും എന്ന്.
അവനന്ന്  ഞാന്‍പറഞ്ഞതു കേട്ടിരുന്നേല്‍ഈ ആപത്തു വരുകയില്ലായിരുന്നു.

 കൂട്ടുകാരെ നല്ലത് ആരു പറഞ്ഞു തന്നാലും അത്  കേട്ട് അനുസരിച്ചാല്‍  ആപത്തൊന്നും വരുകയില്ല.